ഭാരതത്തിലെമ്പാടും വ്യാപിച്ചു കിടക്കുന്ന വിശ്വകര്‍മ്മ സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ക്ഷേത്രങ്ങളുമായും ഉത്സവങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്. കൊച്ചുകേരളത്തിന്റെ മഹോത്സവമായ ഓണത്തിനും ഈ വംശപാ
രമ്പര്യത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഒരു അനുഷ്ഠാനമുണ്ട്. അതാണ് ‘ഉത്രാടവിളക്ക്.’
തിരുവോണനാളില്‍ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രധാന ചടങ്ങായ ഓണവില്ലെന്ന പള്ളിവില്ല് സമര്‍പ്പണവുമായി ഈ ചടങ്ങിന് അഭേദ്യ ബന്ധമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വിശ്വകര്‍മ്മജര്‍ ഈ അനുഷ്ഠാനം പിന്തുടരുന്നുവെങ്കിലും, ഓണവില്ലിന്റെ നാടായ തിരുവനന്തപുരം എന്നപോലെ തൊട്ടടുത്ത ജില്ലയായ കൊല്ലവുമായാണ് ഈ ചടങ്ങിനു ബന്ധമേറെ. ഇപ്പോഴും പ്രാധാന്യത്തോടെ ഈ ചടങ്ങ് നിലനിര്‍ത്തിപ്പോരുന്നതും കൊല്ലം ജില്ലയിലാണ്.
ശ്രീപദ്മനാഭ ക്ഷേത്ര ശില്പിയായ പദ്മനാഭന്‍ മൂത്താചാരിയുടെ പിന്മുറക്കാരാണ് കരമന മേലാറനല്ലൂര്‍ ഓണവില്ലു കുടുംബം. വിശ്വകര്‍മ്മജരായ ഈ കുടുംബാഗങ്ങള്‍ ആണ് ശ്രീപദ്മനാഭസ്വാമിക്കു തിരുവോണനാളില്‍ വില്ല് സമര്‍പ്പിക്കുന്നത്.
പണ്ടുകാലത്ത് വില്ലുമായി കാല്‍നടയായി പോയിരുന്ന ഗുരുകാരണവന്മാര്‍ യാത്രാ തടസങ്ങളൊന്നുമില്ലാതെ തിരുസന്നിധിയില്‍ എത്തിച്ചേരുവാനും, ദര്‍ശനപുണ്യവുമായി മടങ്ങിവരുവാനുമായി ഈ കുലത്തിലെ സ്ത്രീകള്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് ഉത്രാട വിളക്ക്. അത് ഇന്നും തുടരുന്നു. സ്ത്രീകള്‍ക്ക് ഉത്രാട ദിവസം വ്രതശുദ്ധിയുടേതാണ്. ഒരിക്കലൂണ്, ലഘുവായ അത്താഴം….. സന്ധ്യക്ക് മുന്‍പേ വിളക്ക് തെളിയിക്കേണ്ടതിനാല്‍ ഒരുക്കങ്ങള്‍ വൈകിട്ടു തന്നെ ആരംഭിക്കുന്നു. കഴുകിത്തുടച്ചു തിളക്കം വരുത്തിയ നിലവിളക്കു തൂശനിലയില്‍ വെയ്‌ക്കും. വാല്‍ക്കിണ്ടിയില്‍ ശുദ്ധജലം നിറച്ച് അതും വെയ്‌ക്കും. നിലവിളക്കിന് ചുറ്റും വെള്ളപ്പൂക്കള്‍ മാത്രമാണ് അര്‍പ്പിക്കുക.
നിവേദ്യമായി പൂവട വെയ്‌ക്കും. പഞ്ചഋഷിമാരെ ധ്യാനിച്ച് അഞ്ചുതിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നു.. പൈതൃക വിശ്വാസികളായ വിശ്വകര്‍മജ പുത്രന്മാരുടെ പത്‌നിമാര്‍ ഉത്രാട വിളക്ക് തെളിയിക്കുന്നത് വരും തലമുറയ്‌ക്ക് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നു. വിളക്ക് തെളിയിച്ച് അല്‍പ്പനേരത്തിനകം ഉറുമ്പുകള്‍ വരിവരിയായി എത്തും. തിരുവോണസദ്യയ്‌ക്കുള്ള വിഭവങ്ങള്‍ വിഷ്ണു ഭഗവാന്റെ പക്കല്‍ നിന്ന് വാങ്ങിവരുവാന്‍ ശിവഭഗവാന്‍ നിര്‍ദേശിച്ചതനുസരിച്ച് എത്തുന്നതാണ് ഈ ഉറുമ്പുകള്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പൂവടയുടെ അവകാശികള്‍ ഉറുമ്പുകളാണ്. ധാന്യമണികള്‍ ശേഖരിച്ചുകൊണ്ടു അവര്‍ തിരിച്ചു പോകുന്നത് ഹൃദ്യമായ ഒരു ഓണക്കാഴ്‌ച്ച തന്നെ.
ദീപാരാധനയുടെ നേരമെത്തിയാലുടനെ വാല്‍ക്കിണ്ടിയില്‍ നിന്ന് ഒരല്‍പ്പം വെള്ളമെടുത്തു കുടഞ്ഞ് ഇലയിളക്കും. പൂക്കളും പൂവടയും മാറ്റും. എന്നാല്‍ ഇലപ്പുറത്തു വെച്ചിരിക്കുന്ന നിലവിളക്ക് തിരുവോണ സദ്യയ്‌ക്കു ശേഷമേ അണയ്‌ക്കൂ. നിവേദ്യമായ പൂവടയാണ് സ്ത്രീകളുടെ തിരുവോണത്തലേന്നുള്ള അത്താഴം.
അരിപ്പൊടി കുഴച്ച് ഉപ്പു ചേര്‍ക്കാതെ വാഴയിലയില്‍ തയ്യാറാക്കുന്ന *പൂവടയ്‌ക്ക് ഒരു ഓണപ്പലഹാരത്തിനും നല്‍കുവാന്‍ കഴിയാത്തത്ര സ്വാദാണ്.
തൂശനിലയ്‌ക്കു മുന്നില്‍ ഉത്രാടസന്ധ്യയില്‍ കൊളുത്തിയ നിലവിളക്കിന് മുന്‍പിലാണ് തിരുവോണസദ്യ. രണ്ടിലയിലാണ് ആദ്യം വിളമ്പുന്നത്. ലോകത്തിലെ സത്യസങ്കല്പമായ പ്രകൃതിയ്‌ക്കും ഈശ്വരനുമായി, ദേവി ദേവന്മാര്‍ക്കായി, ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കായി രണ്ടില… ഒരിലയില്‍ ഭാഗവാനും, മറ്റൊന്നില്‍ കുടുംബനാഥനും തിരുവോണസദ്യയുണ്ണുന്നു. മനുഷ്യനും ഭാഗവാനും അന്നു തുല്യരാകുന്നു എന്നാണ് വിശ്വകര്‍മ്മ സമൂഹത്തിന്റെ വിശ്വാസം.
ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഉദയം ചെയ്ത വിഷ്ണുഭാഗവാന് ലോകനന്മയ്‌ക്കായി പിറവികൊണ്ട ശ്രേഷ്ഠസമുദായത്തിന്റെ പ്രാര്‍ഥനയോടെയുള്ള ആദരം കൂടിയാണിത്. തലേന്നാള്‍ മാറ്റിവെച്ച വെള്ളപ്പൂക്കള്‍ കൊണ്ടു നിലവിളക്കിലെ തിരി കെടുത്തുന്നതോടെ ചടങ്ങുകള്‍ക്കു പരിസമാപ്തിയാകും.
ചരിത്രവും പുരാണവും ലയിച്ചു ചേര്‍ന്ന ഓരോണക്കാലം കൂടി വരവായിരിക്കേ, പ്രാര്‍ത്ഥനയോടെ ഓണവില്ലുകള്‍ തിരുസന്നിധിയിലെത്തുവാന്‍ സമൂഹമൊന്നാകെ കാത്തിരിക്കുന്നു. ഓണവില്ലു ചാര്‍ത്തിയ ഭഗവാനെ പൂജയ്‌ക്കു ശേഷം ആദ്യം കണ്ടു വണങ്ങുവാനുള്ള അവകാശം ഓണവില്ലു കുടുംബത്തിനുമാത്രം. ഓണവില്ലു ചാര്‍ത്തി തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങി നില്‍ക്കുന്ന ഭഗവാന്റെ ദര്‍ശനപുണ്യത്തിനായി കാത്തുനില്‍ക്കുന്ന ഓണവില്ലു കുടുംബാഗങ്ങള്‍ക്കൊപ്പം കുങ്കുമം കൊണ്ടു പൂക്കളം തീര്‍ത്ത് അഭൗമഭംഗിയോടെ ഉത്രാടസന്ധ്യ അണയുമ്പോള്‍ ആനന്ദനിര്‍വൃതിയോടെ വിശ്വകര്‍മ്മസമൂഹവും പ്രാര്‍ത്ഥനാനിരതമാവുന്നു.
*ശാന്ത സ്വരൂപിണിയും അഭീഷ്’ട വരദായിനിയുമായ കൊല്ലം മുളങ്കാടകത്തമ്മയുടെ പ്രധാന വഴിപാടാണ് പൂവട. വിശ്വകര്‍മജരുടെ അധീനതയിലുള്ള ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് മുളങ്കാടകം.
















