ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രത്തെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല നടത്തുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുമ്പോള്‍ ടി. ജയന്ത് എന്ന ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് ഒരു പുലി പോലെയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം പൊലീസ് ബെംഗളൂരുവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ജയന്തിന് മിണ്ടാട്ടമില്ലാതായി. കാരണം അയാള്‍ പറഞ്ഞ നുണ കയ്യോടെ പ്രത്യേക അന്വേഷണസംഘം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
ധർമ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ വലംകൈയാണ് ടി.ജയന്ത്. ജയന്തിനെ സ്തുതുപാടിക്കൊണ്ട് മാധ്യമം പത്രം എഴുതിയത് ഇപ്പോള്‍ വായിക്കുമ്പോള്‍ ചിരിവരും:”തീര്‍ത്ഥാനടപവിത്രതയുടെ കാണാമറയത്ത് ദക്ഷിണ കന്നട ജില്ലയിലെ ധര്‍മ്മസ്ഥലയില്‍ നടമാടിയ കൂട്ടശവസംസ്കാര ഭീകരത അനാവരണം ചെയ്യാന്‍ സന്നദ്ധനായി നേര്‍സാക്ഷി ടി.ജയന്ത് രംഗത്ത്. മഞ്ഞുമലയുടെ ചെറുതുണ്ടം മാത്രമാണ് മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയതെന്ന് ടി.ജയന്ത്. ഏകദേശം 15 വര്‍ഷം മുന്‍പ് ധര്‍മ്മസ്ഥല ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. പൊലീസ് ഇടപെടലോ പോസ്റ്റ്മോര്‍ട്ടമോ ഇല്ലാതെ ഒരു മൃഗജഡം കണക്കെ ആ പെണ്‍കുട്ടിയുടെ ശവശരീരം രഹസ്യമായി സംസ്കാരിച്ചു”- ധര്‍മ്മസ്ഥല വിവാദത്തിന്റെ ആദ്യനാളില്‍ മാധ്യമം ദിനപത്രത്തില്‍ അച്ചടിച്ച് വന്ന ജയന്തിന്റെ മൊഴിയാണിത്. ശുദ്ധനുണയാണെന്ന് പിന്നീട് തെളിഞ്ഞ മൊഴി.
എത്ര സ്വാഭാവികമായാണ് ഇയാള്‍ എഷ്യാനെറ്റ്, ന്യൂസ് 18 മലയാളം, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ ധര്‍മ്മസ്ഥലയെ ഭീകരകേന്ദ്രമാക്കി ചിത്രീകരിക്കുന്ന നുണക്കഥകള്‍ പറഞ്ഞത്. ഒരു ഗ്രാമീണ ശൈലിയിലുള്ള ഇയാളുടെ സംസാരം കേട്ടാല്‍ ആര്‍ക്കും സത്യമാണെന്നേ തോന്നൂ. പക്ഷെ അന്ന് ടി. ജയന്തിന്റെ വാക്കുകള്‍ കേട്ടവര്‍ ധര്‍മ്മസ്ഥലയെ ഒരു ഭീകരകേന്ദ്രമായും അവിടുത്തെ ഭരണാധികാരികളെ കൊലയാളികളും ബലാത്സംഗവീരന്മാരായും കണ്ടു. പക്ഷെ ജയന്ത് നുണ പറയുകയാണെന്ന് പിന്നീട് തെളിഞ്ഞു. ധര്‍മ്മസ്ഥയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയവര്‍ എത്ര വിദഗ്ധമായാണ് പിണിയാളുകളെ തെരഞ്ഞെടുത്തത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. മാത്രമല്ല, മലയാള മാധ്യമങ്ങളില്‍ സംസാരിക്കുമ്പോള്‍ താന്‍ ഒരു മലയാളിയാണെന്നാണ് കന്നട ഭാഷ കലര്‍ന്ന മലയാളത്തില്‍ ജയന്ത് പറഞ്ഞത്. പക്ഷെ എത്രയോ കാലമായി ഇയാള്‍ കര്‍ണ്ണാടകയില്‍ താമസക്കാരനാണ്.
ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യനാണ് പൊലീസിനെ ജയന്തിന്റെ ബെംഗളൂരുവിലെ വസതിയില്‍ എത്തിച്ചത്. അതായത് ബെംഗളൂരുവിലെ ജയന്തിന്റെ ഈ വാടകവീട്ടില്‍ ജയന്തും ശുചീകരണത്തൊഴിലാളിയും ഗൂഢാലോചനയുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അതുവരെ താന്‍ മലയാളിയാണെന്ന് പറഞ്ഞിരുന്ന ജയന്തിന്റെ ബെംഗളൂരുവിലെ വസതി റെയ്ഡ് ചെയ്തപ്പോഴാണ് ഇയാള്‍ എത്രയോ കാലമായി കര്‍ണ്ണാടകയില്‍ താമസിക്കുന്നയാളാണെന്ന് തെളിഞ്ഞത്. ശുചീകരണത്തൊഴിലാളിക്കൊപ്പം രഹസ്യമായി ദല്‍ഹിയില്‍ ഏതോ ഒരു വലിയ രാഷ്‌ട്രീയനേതാവിനെക്കാണാന്‍ ജയന്തും പോയിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. എവിടെന്നോ സംഘടിപ്പിച്ച ഒരു തലയോട്ടിയുമായി സുപ്രംകോടതിയെ സമീപിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തെളിഞ്ഞു. മഹേഷ് തിമ്മരോടി മാത്രമല്ല, ദല്‍ഹിയിലെ ഒരു വലിയ രാഷ്‌ട്രീയക്കാരന്‍ ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ട്. ഇത് ആരെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ വിളിയിലാണ് സിദ്ധരാമയ്യ ധര്‍മ്മസ്ഥല കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഈ ഉന്നതവ്യക്തിയുമായി ജയന്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പിടിക്കപ്പെട്ട ശേഷം ഇയാള്‍ തനിക്കൊന്നുമറിയില്ലെന്നും ശുചീകരണത്തൊഴിലാളി പറഞ്ഞ കഥ ശരിയാണെന്ന് താന്‍ വിശ്വസിക്കുകയായിരുന്നുവെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് ജയന്ത്.
ജയന്തിന്റെ കല്ലുവെച്ച നുണകള്‍… ന്യൂസ് 18 മലയാളം നല്‍കിയ വീഡിയോ
















