പത്തനംതിട്ട: പിണറായി സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ വിശ്വാസിളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്കായി പന്തളത്ത് ‘വിശ്വാസ സംഗമം’ നടക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുക. ഇതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുക്കും.ശബരിമല സംരക്ഷണസംഗമം എന്നും ഈ സംഗമം വിളിക്കപ്പെടുന്നു.
സെപ്തംബര്‍ 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. കേരള സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം തട്ടിപ്പാണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറയുന്നു. യാഥാർത്ഥ ഭക്തരുടെ സംഗമം വിശ്വാസ സംഗമമാണ് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് പ്രധാന സംഘാടകര്‍. സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ അയ്യപ്പഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന സന്ദേഹം പന്തളം കൊട്ടാരം പ്രതിനിധി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിനാല്‍ വിശ്വാസസംഗമത്തില്‍ പന്തളം കൊട്ടാരത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കും.
സാമുദായിക സംഘടനകളായ എന്‍എസ്എസ്, എസ് എന്‍ഡിപി എന്നിവരെയും വിശ്വാസസംഗമത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ വിശ്വാസ സംഗമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപിയ്‌ക്ക് ഇതില്‍ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും മാനസിക പിന്തുണ നല്കും.
വിശ്വാസ സംഗമം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഇക്കാര്യത്തിൽ ഹൈന്ദവ സംഘടനകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശേഷം ജനങ്ങളോട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആർ വി ബാബു അറിയിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ കടന്നാക്രമിക്കുന്ന സമീപനമാണ് എല്ലാക്കാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും ആഗോള അയ്യപ്പസംഘടിപ്പിക്കുന്ന നീക്കം സിപിഎമ്മിന്‍റേത് രാഷ്‌ട്രീയ കാപട്യമാണെന്നും തെരഞ്ഞെടുപ്പിൽ ഹൈന്ദവ സമൂഹത്തെ ആകർഷിക്കാനുള്ള രാഷ്‌ട്രീയ തട്ടിപ്പാണിതെന്നും ബാബു പറയുന്നു.
















