India

ബിആർഎസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷം; അച്ഛന്‍ സസ്‌പെന്‍ഡ് ചെയ്തു, പിന്നാലെ പാർട്ടി വിട്ട് കെ കവിത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തതിന്റെ പിറ്റേന്നാണ് പ്രഖ്യാപനം. എംഎൽസി പദവിയും കവിത രാജിവെച്ചിട്ടുണ്ട്.

ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്ന് കവിത ആരോപിച്ചു. ഇരുവരും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ അല്ലെന്നും തന്റെ ഗതി നാളെ കെസിആറിനും കെടിആറിനും വരാമെന്നും കവിത പറഞ്ഞു.

ഇരുവരെയും ‘അഴിമതിയുടെ അനാക്കോണ്ടകൾ’ എന്നാണ് കവിത വിശേഷിപ്പിച്ചത്. കാലേശ്വരം പദ്ധതിയിലൂടെ അവർ കോടികൾ സമ്പാദിച്ചെന്നും, അതിന് തന്റെ പിതാവ് കെ ചന്ദ്രശേഖര റാവുവിനെ ബലിയാടാക്കിയെന്നും കവിത ആരോപിച്ചു. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്റ്റിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കവിതയുടെ പ്രതികരണം.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ച് മാസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞ കവിത അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരൻ കെ ടി രാമറാവുവും മറ്റ് ബന്ധുക്കളും പാർട്ടിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ തെലങ്കാന രാഷ്‌ട്രീയത്തിൽ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കവിത. ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്‌ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Recent Posts