കൊച്ചി: ആഗോള അയ്യപ്പഭക്ത സംഗമം നടത്തുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പരിപാടിയിൽ സുതാര്യത കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഗമം ആരാണ് നടത്തുന്നതെന്ന് ചോദിച്ച കോടതി, സ്പോൺസർഷിപ്പിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണത്തെക്കുറിച്ചും വിശദമായ റിപ്പോർട്ട് വേണമെന്നും സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു.
മറ്റ് ക്ഷേത്രങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പരിപാടി നടത്താൻ ശബരിമലയെ തെരഞ്ഞെടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാലിതിന് കൃത്യമായ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനായില്ല. എങ്ങനെയാണ് പരിപാടി നടത്തുന്നത് എന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും വ്യക്തതയില്ല.
മതസൗഹാർദം ഊട്ടിയുറപ്പിക്കാനായാണ് സംഗമം നടത്തുന്നതെന്നാണ് സർക്കാർ വാദം.
ആരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് ദേവസ്വം ബോർഡെന്നായിരുന്നു സർക്കാർ മറുപടി നൽകിയത്. തിരുവിതാംകൂർ ദേവസ്വത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. ഇതിലൂടെ മതനിരപേക്ഷത ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമാണെന്നും സർക്കാർ വ്യക്തമാക്കി. ഇതിൽ സുതാര്യത തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഫണ്ട് സമാഹരണം ഏത് വിധത്തിലാണ് നടത്തുന്നത്, ഇതിനു പുറമേ എത്രത്തോളം സാമ്പത്തിക ചെലവുകൾ പരിപാടിക്ക് വേണ്ടി വരും തുടങ്ങിയ കാര്യങ്ങളിൽ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡു നൽകാൻ നിർദേശിക്കുകയായിരുന്നു.
ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജീഷ് കളത്തിപറമ്പിൽ എന്ന അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ഈ മാസം 16 മുതൽ 20 വരെ സംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമം എന്ന പേരിൽ പമ്പാ തീരത്ത് ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇത് മതനിരപേക്ഷതയുടെ ലംഘനമാണെന്നും പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
















