ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ. ബാരലിന് മൂന്ന് ഡോളർ മുതൽ നാല് ഡോളർ വരെ വില കുറയും.ഇന്നലെ നടന്ന മോദി-പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റഷ്യയുടെ തീരുമാനം. ഈ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് നൽകുക. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്‌ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ മറുഭാഗത്ത് ഇന്ത്യയ്‌ക്ക് ഇളവുകളുമായി വരികയാണ് റഷ്യ.
ഷാങ്ഹായ് കോഓപ്പറേഷൻ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചയുടെ സ്വാധീനമാണ് ഈ നീക്കത്നിതിനു പിറകിലെന്നാണ് വിലയിരുത്തൽ. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വാങ്ങൽ കുറയ്‌ക്കണമെന്ന് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യ നിരന്തരമായ സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയിലെത്തിയ മോദി റഷ്യയുമായി ഇന്ത്യക്ക് ഒരു സവിശേഷ ബന്ധമാണെന്നും പ്രഖ്യാപിച്ചിരുന്നു.
ജൂലൈയിൽ ബാരലിന് ഒരു ഡോളർ വില കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇളവ് 2.50 ഡോളറായി വർധിപ്പിച്ചു. ഇതിനു പിന്നാലെയാണ് കൂടുതൽ വിലക്കിഴിവ്.
കഴിഞ്ഞ 27 മുതൽ ഞായറാഴ്ച വരെ 1.14 കോടി ബാരൽ ഇന്ത്യയിലെ വിവിധ കമ്പനികൾ ഇറക്കുമതി ചെയ്തിരുന്നു. യുഎസ് ഉപരോധമുള്ള കപ്പൽ വിക്റ്റർ കോൺട്സ്കിയിലടക്കമാണ് ക്രൂഡ് ഓയിൽ എത്തിയത്.
യുറാൾസ് ഗ്രേഡ് എന്നത് റഷ്യയുടെ ഏറ്റവും പ്രധാന ക്രൂഡ് ഓയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്നാണ് ഇവ ഇന്ത്യയിലേക്കെത്തുന്നത്. അതേസമയം, റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയ്‌ക്ക് പൈപ്പ്‌ലൈനുകളിലൂടെയും ടാങ്കറുകളിലൂടെയുമാണ് ക്രൂഡ് ഓയിൽ എത്തുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. യുക്രെയ്‌നെതിരേ യുദ്ധം തുടങ്ങിയ 2022 മുതലാണ് റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ധനയുണ്ടാകുന്നത്. മുൻപ് എണ്ണയ്‌ക്കായി ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയിൽ ഒരു ശതമാനത്തിനടുത്തായിരുന്നു റഷ്യൻ എണ്ണയുടെ വരവ്. എന്നാലിത് ഇപ്പോൾ 40 ശതമാനത്തോളമെത്തി. 54 ബാരല്‍ എണ്ണയാണ് ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി. 2024-25 ല്‍ ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയെ മറികടന്ന് റഷ്യയിൽനിന്നായിരുന്നു ഇന്ത്യ 36 ശതമാനവും ഇറക്കുമതി ചെയ്തത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയ യുഎസ്, ഔഷധമേഖലയിലേക്ക് ഉൾപ്പെടെ ഇതു വ്യാപിപ്പിക്കുമെന്നു ഭീഷണി മുഴക്കുന്നതിനിടെയാണ് റഷ്യ ഇളവ് പ്രഖ്യാപിച്ചത്.
സോവിയറ്റ് യൂണിയനുമായി ഇന്ത്യയ്‌ക്കുള്ള ശീതയുദ്ധം നിലനില്‍ക്കുന്നതിനും ചൈനയ്‌ക്കെതിരെ അതീവ ശ്രദ്ധ തുടരുന്നതിനും പാശ്ചാത്ത്യ രാജ്യങ്ങളുടെ ഒരു ദശാബ്ധ ത്തോളമായുള്ള പരിശ്രമങ്ങളെ ഒറ്റയടിക്ക് ട്രംപ് തന്റെ ദുരന്തസമാനമായ താരിഫ് നയത്താല്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ നേരത്തേ രംഗത്തുവന്നിരുന്നു.











