തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടത്തുന്നത് വ്യവസായ സംഗമമെന്നും സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കലെന്നും സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്. സംഗമത്തില്‍ പങ്കെടുക്കാനുള്ളവരെ ദേവസ്വം ബോര്‍ഡ് കത്തയച്ച് ക്ഷണിച്ച് രജിസ്‌ട്രേഷന്‍ ചെയ്യിക്കും. നാലു കോടിയോളം ചെലവു വരുമെന്നും അത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
3000 പേരടങ്ങുന്ന പ്രതിനിധികളില്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള 500 പേരും കേരളത്തില്‍ നിന്ന് 800 പേരും തമിഴ്‌നാട് 500, കര്‍ണാടക 250, ആന്ധ്ര-തെലങ്കാന 750, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 200 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം.
ഇതിനായി വെര്‍ച്വല്‍ ക്യൂ വഴി രജിസ്‌ട്രേഷന്‍ നല്‍കും. പ്രവാസികളായ 500 പേര്‍ക്കായി ഇന്നലെ വെബ്‌സൈറ്റ് തുറന്നു നല്‍കി. വെര്‍ച്വല്‍ ക്യൂ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തുള്ളവരുടെ രജിസ്‌ട്രേഷന്‍ പിന്നീട് ആരംഭിക്കും. അയ്യപ്പഭക്തരായി ദേവസ്വംബോര്‍ഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. അയ്യപ്പഭക്തരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമാക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറായില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി വെല്‍ച്വല്‍ ക്യൂ വഴി ശബരിമലയിലെത്തുന്നവരെയാണ് പരിഗണിക്കുകയെന്ന പരത്തിയുള്ള മറുപടി മാത്രമാണ് നല്‍കിയത്.
നാലു കോടിയോളം രൂപയാണ് ഒരു ദിവസത്തെ സംഗമത്തിന് പ്രതീക്ഷിക്കുന്ന ചെലവെന്നും ഇത് സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നും പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ വികസനകാര്യങ്ങളില്‍ താത്പര്യമെടുക്കുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം, യാത്ര ഉള്‍പ്പെടെയുള്ള ചെലവ് ദേവസ്വംബോര്‍ഡ് വഹിക്കും. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും രക്ഷാധികാരികളുമാണ്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളെ മാത്രമാണ് ക്ഷണിക്കുക. അയ്യപ്പസേവാ സംഘം പോലുള്ള മറ്റ് ഭക്തജനസംഘടനകള്‍, സാമുദായിക സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവരെ ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇതോടെ വ്യവസായികളെയും സ്‌പോണ്‍സര്‍മാരെയും ലക്ഷ്യം വച്ചാണ് അയ്യപ്പസംഗമമെന്ന് വ്യക്തമാവുകയാണ്.
















