ഓണക്കാലത്ത് പോലും ദിനപത്രങ്ങള്‍ പരസ്യത്തിന്റെ ഓവര്‍ക്കോട്ടിട്ടു വരുന്ന കാഴ്ച പണ്ടുണ്ടായിരുന്നില്ല. വാര്‍ത്തകള്‍ മുഖ്യം; പരസ്യം ഉപദംശങ്ങള്‍ മാത്രം എന്ന നിലയിലായിരുന്നു. ഇന്നിപ്പോള്‍ പരസ്യക്കാര്‍ പറയും കാശുകൊടുത്ത് പത്രം വാങ്ങുന്ന വായനക്കാരോട്, ആദ്യം ഞങ്ങളെ ദര്‍ശിച്ച് വണങ്ങി പൊയ്‌ക്കൊള്ളു. നമുക്ക് ആ ക്ഷണം നിരസിക്കാനാവില്ല. വേണമെങ്കിലും വേണ്ടെങ്കിലും ആ പ്രലോഭനങ്ങളില്‍ കണ്ണുടക്കിപ്പോകും. ചാനല്‍ പരസ്യങ്ങളുടെ കാര്യം പറയുകയേ വേണ്ട. വീട്ടിലെ നന്നെ ചെറിയ വിദ്വാന്മാര്‍ പരസ്യം വരുമ്പോള്‍ ടിവിക്കു മുന്നിലും അതു കഴിഞ്ഞാല്‍ അവര്‍ തങ്ങളുടെ പണിനോക്കി പോകുകയും ചെയ്യും! പല പരസ്യങ്ങളും തുടര്‍ന്നുവരുന്ന സീരിയലുകളേക്കാള്‍ വിലോഭനീയത ഏറിയതായിരിക്കും. മോഹന്‍ലാലിന്റെ ആഭരണ പരസ്യം പോലെ പ്രകാശ് വര്‍മ്മയുടെ വൊഡാഫോണ്‍ മട്ടിലുള്ള കിടിലന്‍ പരസ്യങ്ങളും നിശബ്ദമായി പറയുന്നത് ‘ഞങ്ങള്‍ക്ക് പരസ്യം വേണ്ട’ എന്നാണ്.
തുണികള്‍ക്കു വെണ്‍മ നല്‍കുന്ന ‘ഉജാല’യുടെ ആരംഭകാല പരസ്യങ്ങള്‍ റേഡിയോയില്‍ വന്നിരുന്നത് കാതില്‍ മുഴങ്ങുന്നു. ടിവിയുടെ അരങ്ങേറ്റത്തിനു മുമ്പ് റേഡിയോ ആയിരുന്നല്ലോ താരം. അക്ഷരശ്ലോകം ചൊല്ലിയും മാര്‍ക്കറ്റു പിടിക്കാമെന്ന് അവര്‍ തെളിയിച്ചു. ”ഉച്ചൈസ്രവേസ്സ, നാണിച്ചുകൊള്ളുക..” എന്നു തുടങ്ങുന്ന ആ പരസ്യവരികളെഴുതാന്‍ കഴിഞ്ഞ തൃശൂര്‍ക്കാരനായ പ്രതിഭയെ ഞാന്‍ നേരിട്ട് പോയി കണ്ടതോര്‍ക്കുന്നു.
അരനൂറ്റാണ്ടു മുമ്പ് പ്രമുഖ ദിനപത്രങ്ങളുടെ പരസ്യമൂലകളില്‍ സ്ഥിരമായി മുഖം കാണിച്ചിരുന്ന, ഒരു തീപ്പെട്ടിയുടെയത്ര വലുപ്പം മാത്രമുള്ള അനാര്‍ഭാടമായ ആ കുഞ്ഞന്‍ പരസ്യം ഓര്‍മ്മയില്‍ വരുന്നു. അതില്‍ രണ്ടു വരിയേ ഉള്ളൂ- ”ഞങ്ങള്‍ക്ക് പരസ്യം വേണ്ട- കാളന്‍ നെല്ലായി.” അതിനുമുമ്പും അതിനുശേഷവും തങ്ങള്‍ക്ക് പരസ്യം വേണ്ട എന്ന് പരസ്യം ചെയ്യാന്‍ തക്ക തന്റേടം ഒരു കൊലകൊമ്പനും ഉണ്ടായിട്ടില്ല. ഇന്നും നെല്ലായി വഴി ഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ ആ ചരിത്രവാചകം ഓര്‍മ്മവരും. ഇപ്പോള്‍ ആ പരസ്യവാചകം ഓര്‍ക്കാന്‍ മറ്റൊരു നിമിത്തംകൂടിയുണ്ടായി.
ഓണക്കോടി, ഓണസദ്യ, ഓണപ്പൂക്കളം എന്നിവയോടൊപ്പം ഓണപ്പതിപ്പുകളും മലയാളിയുടെ ശീലമാക്കിയത് കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനാണ്. വിഭവശേഖരണം മുതല്‍ സാക്ഷാത്കാരം വരെ ഓണപ്പതിപ്പില്‍ തന്റെ മുദ്ര പതിപ്പിക്കാന്‍ ബാലകൃഷ്ണന് കഴിഞ്ഞിരുന്നു. ഒന്നാംകിട എഴുത്തുകാര്‍ മുതല്‍ വായനക്കാര്‍ വരെ കൗമുദി ഓണപ്പതിപ്പിനായി കാത്തുനിന്നിരുന്നു. ജനയുഗം, കുങ്കുമം, മലയാളനാട്, മനോരമ, മാതൃഭൂമി എന്നിവയുടെ പ്രതാപകാലവും അന്നായിരുന്നു. എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകള്‍ ഉള്‍ക്കൊള്ളിക്കാനും ഏറെക്കാലം നീണ്ടുനില്‍ക്കുന്ന വായനയെ പുഷ്‌ക്കലമാക്കുവാനും
ഇവയ്‌ക്ക് കഴിഞ്ഞു.
അവനവനെത്തന്നെ പരസ്യമോഡലാക്കിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. പിന്നീട് പല വ്യവസായ പ്രമുഖരും രാമചന്ദ്രനെ അനുഗമിച്ചു. പൊടുന്നനെ കളം ഒഴിയേണ്ടിവന്ന ആ വ്യവസായിയും അദ്ദേഹത്തിന്റെ പരസ്യങ്ങളും ചില താക്കീതുകള്‍ നല്‍കുന്നുണ്ട്.
ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ഓണപ്പതിപ്പിന്റെ പരസ്യമാണ് ഈ ചിന്തകള്‍ ഉണര്‍ത്തിയത്. എടുത്താല്‍ പൊങ്ങാത്തത്ര കനമുള്ള (ഉള്‍ക്കനമല്ല, കടലാസ്സുകനം!) ആ മുഖ്യധാരാ ഓണപ്പതിപ്പിന് അറുനൂറോളം പേജുകള്‍! പ്രമുഖ എഴുത്തുകാരുടെ രചനകള്‍ പരസ്യപ്പെടുത്താന്‍ പകുതി ഭാഗം. പകുതി പരസ്യങ്ങളും! ഒന്നിടവിട്ട പേജുകള്‍ വര്‍ണ്ണപരസ്യങ്ങളാല്‍ ആകര്‍ഷകമാക്കിയിരുന്നു. പരസ്യം കുറഞ്ഞിരുന്നെങ്കില്‍ ഉള്ളടക്കവും കുറയുമായിരുന്നിരിക്കാം. പരസ്യപേജുകള്‍ മാത്രം വായിച്ചാലും കൊടുത്ത കാശു മുതലാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരാകര്‍ഷകത്വം ഇതിനുണ്ട്.
കൗതുകം മറ്റൊന്നാണ്. ഈ കനപ്പെട്ട ഓണപ്പതിപ്പിന്റെ പരസ്യമോഡലായി പ്രത്യക്ഷപ്പെടുന്നത്, ഇതിനെല്ലാം കാരണഭൂതനായ പത്രാധിപര്‍ തന്നെ! ഇതൊക്കെ വിവരിക്കാന്‍ താന്‍തന്നെ പുരപ്പുറത്തു കയറിയില്ലെങ്കില്‍ മറ്റാരുണ്ട്?
ഇപ്പറഞ്ഞതെല്ലാം പരസ്യ വിശേഷങ്ങള്‍. ഇനി രചനകളിലേക്ക് കടന്നാലോ? വായിക്കപ്പെടാതെ പോകാന്‍ വിധിക്കപ്പെട്ട ഈ വിശേഷാല്‍ പ്രതികളിലേക്ക് തങ്ങളുടെ മികച്ച രചനകള്‍ എഴുത്തുകാരും നല്‍കാറില്ല. ഓണക്കാലത്ത് കോടതി മുറിക്കകത്തിരുന്ന് ഒന്നാംതരം കഥകളെഴുതിയിരുന്ന സി.വി. ശ്രീരാമന്‍ പറഞ്ഞതോര്‍ക്കുന്നു. കോടതിമുറിക്ക് പുറത്തുനില്‍ക്കുന്ന തന്റെ കക്ഷികള്‍ തങ്ങളുടെ വക്കീല്‍ തയ്യാറെടുക്കുകയാണെന്ന് ആശ്വസിച്ചുകാണും.
കമ്മീഷന്‍ഡ് റൈറ്റിങ്ങിന്റെ സുവര്‍ണ്ണകാലമാണിത്. ഒരുതരം പാവക്കൂത്തെന്നും പറയാം. പത്രാധിപരുടെ വിരലുകള്‍ക്കൊപ്പം ചലിക്കുന്ന പാവകളായി എഴുത്തുകാരും നല്ല അനുസരണയുള്ളവരായി മാറിയിരിക്കുന്നു. എം.പി. നാരായണപി
ള്ളയോ, എം.പി. ശങ്കുണ്ണിനായരോ ഒന്നുമല്ലല്ലോ അവരിലധികം പേരും!











