തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നശേഷം ആഗോള അയ്യപ്പസംഗമം നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ തന്ത്രവുമായി ദേവസ്വംബോര്‍ഡ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഭരണഘടനാ ബെഞ്ചിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ആചാരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കുമെന്ന പ്രചാരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്. അയ്യപ്പ ഭക്തസംഗമം നടത്തുന്നതിന് മുമ്പ് ശബരിമലയിലെ ആചാരലംഘനത്തിനും ഭക്തരോട് കാട്ടിയ ക്രൂരതകള്‍ക്കും സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ പുതിയ നീക്കവുമായി രംഗത്ത് എത്തിയത്.
അയ്യപ്പസംഗമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് ഇന്നലെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ. പ്രശാന്ത്, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ് കുമാര്‍, അഡ്വ. എ. അജികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ശബരിമല ആചാരലംഘന വിഷയത്തില്‍ സുപ്രീംകോടതിയില്‍ കൈക്കൊണ്ട നിലപാട് മാറ്റണമെന്ന ആവശ്യത്തോടുള്ള ചോദ്യത്തിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു മറുപടി.
യമവിദഗ്ധരുമായി കൂടിയാലോചിച്ച് ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. നിയമവിദഗ്ധരുമായി കൂടിയാലോചിക്കണം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എല്ലാവര്‍ക്കും. അവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്. അങ്ങനെയെങ്കില്‍ മുന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലവും അതുവഴിയുണ്ടായ നടപടികളും തെറ്റാണെന്ന് സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാനും തയാറായില്ല.
അതേസമയം അയ്യപ്പസംഗമം നടത്തുന്ന സപ്തംബര്‍ 20ന് മുമ്പ് സത്യവാങ്മൂലം ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കൂടിയാലോചന ഇതുവരെ നടത്തിയിട്ടില്ല. കൂടാതെ പുന:പരിശോധനാ ഹര്‍ജ്ജിയില്‍ നേരത്തെ നല്‍കിയതില്‍ നിന്നും മലക്കം മറിഞ്ഞുള്ള സത്യവാങ്മൂലം നല്‍കിയാല്‍ കോടതി പരിഗണിക്കണമെന്നുമില്ല. മാത്രമല്ല പി.എസ്. പ്രശാന്തിന്റെ കാലാവധി നവംബര്‍ 14ന് അവസാനിക്കും. പ്രശാന്തിന് കാലവധി നീട്ടിനല്‍കേണ്ടെന്നാണ് സിപിഎം തീരുമാനം. പുതിയ പ്രസിഡന്റ് വരുന്നതോടെ സത്യവാങ്മൂലത്തിലെ നിലപാടുകള്‍ മാറിമറിയും. സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി നല്‍കാതെ ബോര്‍ഡിന്റെ പുതിയ വാദത്തിന് ബലം ഉണ്ടാവുകയുമില്ല.
2018 സപ്തം. 28ന് ഉണ്ടായ വിധിക്ക് ശേഷം ശബരിമലയില്‍ ആചാരലംഘനം നടത്തുകയും 4000 ല്‍ അധികം ഭക്തര്‍ക്കെതിരെ 2000 ല്‍ അധികം കേസെടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷം നല്‍കിയ പുന:പരിശോധനാ ഹര്‍ജി ഭരണഘടനാ ബഞ്ച് സ്വീകരിച്ചപ്പോള്‍ പോലും ദേവസ്വംബോര്‍ഡ് ആചാരസംരക്ഷണത്തിന് ഒപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഏഴ് വര്‍ഷത്തിന് ശേഷമുള്ള ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട് ദുരൂഹത ഉയര്‍ത്തുന്നതും അയ്യപ്പഭക്തസംഗമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ശക്തികുറയ്‌ക്കാനുള്ള നീക്കമാണെന്ന് ആരോപണം ഉയരുന്നതും.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വത്തിനുമെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരവും രംഗത്തെത്തിയിരുന്നു. സാധാരണ അയ്യപ്പന്മാര്‍ക്ക് ഇതുകൊണ്ട് എന്തു ഗുണമെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ്. വര്‍മ ആവശ്യപ്പെട്ടു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണം. 2018ലേതു പോലുള്ള നടപടികള്‍ വിശ്വാസികള്‍ക്ക് മേല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാരും ബോര്‍ഡും ഉറപ്പുനല്‍കണം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. രാഷ്‌ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്നും വര്‍മ പറഞ്ഞു.
















