ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍വള്ളങ്ങളുടെ രാജശില്‍പിക്ക് അവഗണന. ചുണ്ടന്‍ വളളങ്ങളുടെ വാശിയേറിയ മത്സരം അരങ്ങുതകര്‍ത്തപ്പോള്‍ പുന്നമടക്കായലിന്റെ തീരത്ത് ആള്‍ത്തിരക്കിനും ആരവങ്ങള്‍ക്കുമിടയില്‍ ആരാലും ശ്രദ്ധിപ്പെടാതെ സാബു ആചാരി നില്‍ക്കേണ്ടി വന്നു.
സ്വന്തം കരവിരുതില്‍ ജന്മം കൊണ്ട ചുണ്ടന്‍വള്ളങ്ങള്‍ കുതിച്ചു പായുന്നത് കരയിലിരുന്ന് ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് സാബു ആചാരി കണ്ടത്. പക്ഷേ ഒരു ദുഃഖം മാത്രം അദ്ദേഹത്തിന്റെ മനസിനെ വേട്ടയാടി. സംഘാടകര്‍ പവലിയനില്‍ പ്രവേശിക്കാന്‍ ഒരു പാസ് പോലും അദ്ദേഹത്തിന് നല്‍കിയില്ല. അവഗണനയുടെ അപമാന ഭാരവുമായി ഒരു മൂലയില്‍ നിന്നും ഇരുന്നും അദ്ദേഹം കാഴ്ചക്കാരോടൊപ്പം വള്ളംകളിയില്‍ പങ്കു ചേര്‍ന്നു.
ശില്‍പം കാണാനും ആസ്വദിക്കാനും പലര്‍ക്കും ഇഷ്ടമാണ്. പക്ഷേ ശില്‍പിയെ പലപ്പോഴും മറക്കും. ചുണ്ടന്‍വള്ളത്തിന്റെ മനോഹാരിതയും രൂപലാവണ്യവും കിടയറ്റതാണ്. ഒന്‍പതു മാസം രാപകല്‍ നടത്തുന്ന കഠിന തപസിലൂടെയാണ് ഒരു ചുണ്ടന്‍വള്ളം ജന്മമെടുക്കുന്നത്. 10 മാസം ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന ഒരമ്മക്ക് കുട്ടിയോടുണ്ടാകുന്ന സ്നേഹവും വാത്സല്യവുമാണ് ഒരു ശില്‍പിക്ക് തന്റെ ശില്‍പത്തോടുള്ളത്. തന്റെ സൃഷ്ടികളായ ഓരോ ചുണ്ടന്‍ വള്ളവും ഓളപ്പരപ്പിനെ കീറിമുറിച്ചു മുന്നേറുന്നത് കാണാന്‍ സൃഷ്ടികര്‍ത്താവിന് സൗകര്യമൊരുക്കാതിരുന്നത് സംഘാടകര്‍ അദ്ദേഹത്തോടു കാണിച്ച നന്ദികേടും കടുത്ത നിന്ദയുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാബു ആചാരിയെ വീട്ടിലെത്തി ആദരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.
ഫൈനലില്‍ എത്തിയ നാല് വള്ളങ്ങളില്‍ മൂന്നും സാബു ആചാരി നിര്‍മിച്ചതാണ്. ഇപ്പോള്‍ മൂന്ന് ചുണ്ടന്‍ വള്ളത്തിന്റെ പണിപ്പുരയിലാണ്. വളരെ വര്‍ഷങ്ങളായി താന്‍ നിര്‍മ്മിച്ച ചുണ്ടന്‍വള്ളങ്ങളാണ് നെഹ്‌റുട്രോഫി നേടുന്നതെങ്കിലും ആഹ്ളാദം പങ്കു വെക്കാന്‍ ഒരു അവസരമില്ലെന്ന വേദനയാണ് അദ്ദേഹം പങ്കുവെച്ചത്.
ബിജെപി തകഴി മണ്ഡലം പ്രസിഡന്റ് കെ.ജി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത, എടത്വ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനേഷ് വി.യു., ജനറല്‍ സെക്രട്ടറി സുജിത്ത് മോഹനന്‍, വൈസ് പ്രസിഡന്റ് അനീഷ് തോമസ് തുടങ്ങിയവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.















