തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സമഗ്രശിക്ഷാ അഭിയാന്‍ വഴി നല്കുന്ന ഫണ്ടിലെ കുടിശിക ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. നിയമനടപടികളിലേക്ക് പോയാല്‍ കേരളത്തിന്റെ വീഴ്ചകള്‍ ചര്‍ച്ചയാകുമെന്നും കോടതിയില്‍ നിന്നും തിരിച്ചടിയാകുമെന്നും വന്നതോടെയാണ് പിന്മാറ്റം.
148 കോടി കുടിശികയുണ്ടെന്നും അത് ലഭ്യമാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കുമെന്നും ഇത് വന്‍ തിരിച്ചടിയാകുമെന്നും നിയമോപദേശം ലഭിച്ചതോടെ നിയമ നടപടികളില്‍ നിന്നും പിന്മാറിയത്. പകരം കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്‍വന്‍ഷന്‍ വിളിക്കാനാണ് നീക്കം. പിഎംശ്രീ അടക്കമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പും പരിശോധിച്ചാണ് സമഗ്രശിക്ഷാ അഭിയാന്‍ വഴി പണം അനുവദിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്ന വേഗത, അനുവദിച്ച തുകയ്‌ക്ക് ആനുപാതികമായ സംസ്ഥാന വിഹിതത്തിന്റെ രസീത്, ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍, കുടിശികയുള്ള അഡ്വാന്‍സുകളുടെ സ്റ്റേറ്റ്‌മെന്റ്, മുന്‍ വര്‍ഷത്തെ ഓഡിറ്റ് ചെയ്ത വിനിയോഗ സര്‍ട്ടിഫിക്കറ്റ്, ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള ആവശ്യമായ വിവരങ്ങള്‍ നല്കുക, പദ്ധതിയുടെ സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയെക്കുറിച്ചുള്ള മാന്വല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കുന്നത്.
എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ കേരളം അംഗമായിട്ടില്ല. മാത്രമല്ല പല പദ്ധതികളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിട്ടില്ല. ഇതോടെ സമഗ്രശിക്ഷാ അഭിയാന്‍ വഴിയുള്ള പണം കേന്ദ്രത്തിന് അനുവദിക്കാനാകില്ല. അതേസമയം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സമഗ്രശിക്ഷാ അഭിയാന്‍ വഴി കഴിഞ്ഞ വര്‍ഷം മുപ്പത്തിയേഴായിരം കോടി രൂപയാണ് കേന്ദ്രം വിതരണം ചെയ്യേണ്ടിയിരുന്നത്.
ഇതില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 45830.21 കോടി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇതില്‍ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനു
വദിച്ചിട്ടില്ല. കേരളത്തിന് 328.90 കോടിയാണ് വകയിരുത്തിയത്.
















