1980-കളില്‍ ആകാശവാണിയിലും കേന്ദ്ര പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലുമൊക്കെ ദിനവേതന അടിസ്ഥാനത്തില്‍ ഞാന്‍ പരിഭാഷകനായി ജോലി ചെയ്തിരുന്നു. അക്കാലത്താണ് കേരളത്തിലെ പല പ്രഗത്ഭ കര്‍ണാടക സംഗീതജ്ഞരുടെയും ജീവിതവും സാധകവും സംഗീതവുമൊക്കെ ഒട്ടൊക്കെ അടുത്തു നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അക്കാലത്തൊരിക്കല്‍ – തിരുവിതാംകൂര്‍ ഭാഗത്ത് ക്ഷേത്രോത്സവങ്ങളുടെയും സംഗീതപരിപാടികളുടെയും തിരക്ക് പരമാവധിയാകുന്ന മാസങ്ങളിലെപ്പൊഴോ ആണ് – എനിയ്‌ക്ക് നല്ലവണ്ണം അടുത്ത് പരിചയമുള്ള ഒരു മൃദംഗവിദ്വാനും അദ്ദേഹത്തിന്റെ സഹപാഠിയും സുഹൃത്തുമായ സംഗീതജ്ഞനും കൂടി ഈ അനുഭവം എന്റെയടുത്ത് പങ്കു വച്ചത്. കൊല്ലത്തടുത്ത് ചില ക്ഷേത്രങ്ങളില്‍ കച്ചേരി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിച്ചു പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുകയാണ് രണ്ടു പേരും. ആള്‍ നിറഞ്ഞ ട്രെയിന്‍ വന്നപ്പോള്‍ അതില്‍ കയറാനാകാതെ ഇരുവരും അല്‍പമൊന്നു പകച്ചു നിന്ന സമയമാണ് ഒരു കൈയ്യില്‍ വയലിനും മറു കൈയ്യില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ നിറഞ്ഞ സ്യൂട്ട് കേസ്സുമായി ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി പ്രമുഖ വയലിന്‍ വിദ്വാന്‍ ചാലക്കുടി എന്‍.എസ്. നാരായണ സ്വാമി പ്രത്യക്ഷപ്പെടുന്നത്. 10 ദിവസത്തിന് മേലായി കച്ചേരികളില്‍ നിന്ന് കച്ചേരികളിലേയ്‌ക്ക് അദ്ദേഹം സഞ്ചരിക്കുകയായിരുന്നൂവത്രേ. ഒരു പക്ഷേ കേരളത്തില്‍ ഒരു കാലത്ത് വയലിന്‍ വാദനത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരും സൗഖ്യമായ വാദനരീതിയും സ്വന്തമായി ഉണ്ടായിരുന്ന വിദ്വാന്‍ ചാലക്കുടിസാര്‍ ആയിരുന്നിരിക്കണം. ബ്രഹ്‌മണ സമൂഹത്തിന് കേരളത്തില്‍ ശക്തമായ വേരുകളുണ്ടായിരുന്ന ആലുവ, അങ്കമാലി, ചാലക്കുടി മേഖലയില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്ന് ജനസമ്മതി പിടിച്ചുപറ്റിയ വിദ്വാനായിരുന്നു ചാലക്കുടി എന്‍.എസ്. നാരായണ സ്വാമി. സ്വന്തം അമ്മാവന്‍ എന്‍.കെ. അഖിലേശ്വര ഭാഗവതരില്‍ നിന്ന് സംഗീതം അഭ്യസിച്ച അദ്ദേഹം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യത്വവും അനുഭവിച്ചു. ഇവരിരുവരില്‍ നിന്നും ലഭിച്ച പരിശീലനമായിരിക്കണം വായ്‌പ്പാട്ടിനോട് അസാമാന്യമാം വിധം ചേര്‍ന്ന് പോകുന്ന വയലിന്‍ ഫിങ്ഗറിങ് രീതി വികസിപ്പിച്ചെടുക്കാന്‍ ചാലക്കുടിസാറിനെ പ്രാപ്തനാക്കിയത്. തിരുവനന്തപുരത്ത് ആകാശവാണി നിലയത്തില്‍ 1956 വരെ വയലിന്‍ വിദ്വാനായി ചാലക്കുടിസാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി പ്രമുഖര്‍ക്ക് പക്കവാദ്യം വായിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആകാശവാണിക്കാലം. മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, നെയ്യാറ്റിന്‍കര വാസുദേവന്‍, എം.എ. കല്ല്യാണകൃഷ്ണ ഭാഗവതര്‍ തുടങ്ങിയവരുമായി സൗഹൃദവും പരശീലനവും സാദ്ധ്യമാക്കാനും സാറിന് ആകാശവാണിക്കാലം സഹായകമായി. പിന്നീട് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ അദ്ധ്യാപകനായ ചാലക്കുടി നാരായണ സ്വാമി വയലിനുള്ള ശാസ്ത്രീയമായ പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ലളിതമെങ്കിലും സമഗ്രവും മധുരവുമായ ഒരു വയലിന്‍ വാദന രീതിയ്‌ക്ക് വിദ്യാഭ്യാസ മേഖലയില്‍ തന്നെ അംഗീകാരം നേടിയെടുക്കുന്നതില്‍ ചാലക്കുടിസാര്‍ അസാമാന്യമായ വിജയമാണ് നേടിയത്. ഉന്നതതലത്തിലുള്ള ഒരു അദ്ധ്യാപന വിഷയം എന്ന നിലയ്‌ക്ക് സംഗീതത്തെ ഉയര്‍ത്തുന്നതിന് ശെമ്മാങ്കുടിസ്വാമിയോടൊപ്പം തന്നെ അര്‍ത്ഥവത്തായ പങ്കാണ് ചാലക്കുടിസാറും മാവേലിക്കര വേലുക്കുട്ടിനായര്‍സാറും ചേര്‍ന്ന് വഹിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. അടിസ്ഥാന പാഠങ്ങള്‍ മുതല്‍ പ്രായോഗിക പരീക്ഷയ്‌ക്കു വരെയുള്ള ഫലപ്രദമായ രീതി ഉറപ്പാക്കാന്‍ ഇവരിരുവരം ചെയ്ത സേവനം ഒരിക്കലും വിസ്മരിക്കാനാവില്ല. കേന്ദ്ര – കേരള സംഗീത നാടക അക്കാദമികളുടെ അവാര്‍ഡുകളും സമഗ്ര സംഭാവനയ്‌ക്കുള്ള ഫെലോഷിപ്പും ചാലക്കുടിസാറിനെ തേടിയെത്തിയത് അനായാസമായാണ്. ഇതിനിടെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ നിന്നും അദ്ദേഹം സംഗീതത്തില്‍ ഗവേഷണ ബിരുദവും നേടിയെടുത്തത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. കേരളയും കോഴിക്കോടും ഉള്‍പ്പെടെ പല സര്‍വിവകലാശാലകളുടെയും സംഗീത വിഭാഗം പാഠ്യ-പരീക്ഷാ ബോര്‍ഡുകളില്‍ ചാലക്കുടിസാര്‍ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എം.ഡി. രാമനാഥന് ഏറെ പ്രിയപ്പെട്ട വയലിനിസ്റ്റായിരുന്നു ചാലക്കുടി സാര്‍. വയലിന്‍ കമ്പികളില്‍ നിന്നും സാര്‍ ഊറ്റിയെടുത്തിരുന്ന മാധുര്യത്തെ കുറിച്ച് എം.ഡി.ആര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പുതുക്കോട് കൃഷ്ണമൂര്‍ത്തി സാറിന്റെ കച്ചേരികളുടെ ഘനസാന്ദ്രത അതിഗംഭീരമായ തലങ്ങളിലേയ്‌ക്ക് പലപ്പോഴും ഉയര്‍ത്തിയിരുന്നത് ചാലക്കുടിസാറും പാലക്കാട് രഘുവും ചേര്‍ന്ന കോംബിനേഷനാണെന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ പ്രമുഖ സംഗീതാസ്വാദകനും സംഘാടകനുമായ രാജാമണിസാര്‍ അനുസ്മരിച്ചതും ഓര്‍മ്മ വരുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയ വയലിന്‍ വിദ്വാന്‍ എന്ന നിലയില്‍ ചാലക്കുടിസാര്‍ നവരാത്രി മണ്ഡപത്തിലെ സ്ഥിര സാന്നിദ്ധ്യങ്ങളില്‍ ഒരാളായിരുന്നു. തമിഴ്‌നാട്ടില്‍ റ്റി.എന്‍. കൃഷ്ണനെ കുറിച്ചു പറഞ്ഞിരുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ചാലക്കുടി സാറിനേ ചേരൂ…’മാധുര്യം ജീവനും കാലപ്രമാണത്തിലുള്ള കണിശത ജീവശ്വാസവുമായിരുന്നു’ റ്റി.എന്‍. കൃഷ്ണനും ചാലക്കുടി നാരായണ സ്വാമിക്കും. അതില്‍ സംഗീതാസ്വാദകര്‍ക്കാര്‍ക്കും സംശയമില്ല തന്നെ. 1981-ല്‍ സര്‍ക്കാര്‍ സേവനത്തില്‍ നീന്നും റിട്ടയര്‍ ചെയ്ത ചാലക്കുടി സാര്‍ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് 2003-ലാണ് തിരുവനന്തപുരത്തു ദിവംഗതനായത്.
















