റായ്‌പൂർ : അമിത്ഷായ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്. ഛത്തീസ്ഗഢിലെ റായ്‌പുരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. . ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ അമിത്ഷാ പരാജയപ്പെട്ടാല്‍, ‘അമിത്ഷായുടെ തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കുകയാണ് ആദ്യം ചെയ്യേണ്ടതെ’ന്ന മഹുവ നടത്തിയ പരാമര്‍ശത്തിനെതിരേയാണ് കേസ്. പ്രദേശവാസിയായ ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഗോപാല്‍ സാമന്തോ എന്ന വ്യക്തി ഛത്തീസ്ഗഢിലെ മാന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) 196-ാം വകുപ്പ് (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197-ാം വകുപ്പ് (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ ആരോപണങ്ങള്‍) എന്നിവയാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.















