ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാണെന്ന് ആണയിടുന്ന കഥാപാത്രങ്ങളെ സിനിമയില്‍ നാം ധാരാളമായി കാണാറുണ്ട്. എന്നാല്‍ കാണ്ടാമൃഗങ്ങളുടെ കാര്യം നേരെ മറിച്ചാണ്. അവ മരിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത്. അവയുടെ മുഖത്തെ അമൂല്യമായ കൊമ്പിനുവേണ്ടി വേട്ടക്കാര്‍ തോട്ട പൊട്ടിക്കുന്നതുവരെ മാത്രമാണവയുടെ ജീവിതം. കാണ്ടാമൃഗങ്ങളുടെ വിഹാരരംഗമായ ദക്ഷിണാഫ്രിക്കയിലെ ദയനീയമായ അവസ്ഥയാണിത്. അതുകൊണ്ടാണ് അവയുടെ വംശനാശം തടയാന്‍ ശാസ്ത്രജ്ഞന്മാര്‍ കൂട്ടത്തോടെ രംഗത്തെത്തിയത്.
അതിനവര്‍ കണ്ടെത്തിയ മാര്‍ഗമാവട്ടെ ഇന്നുവരെ ആരും ധൈര്യപ്പെടാത്തതും. കാണ്ടാമൃഗത്തിന്റെ കൊമ്പിനുള്ളില്‍ ആണവ പദാര്‍ത്ഥങ്ങള്‍ കുത്തിവയ്‌ക്കുക. അങ്ങനെ കൊമ്പിനെ ആണവ പോര്‍മുനയാക്കുക. നിരന്തരം ആണവ വികിരണം സംഭവിക്കുന്ന കൊമ്പുകള്‍ ആര് കൈവശപ്പെടുത്തിയാലും അവര്‍ പിടിയിലായതുതന്നെ. ആണവ പ്രസരണമുള്ള കൊമ്പുകള്‍ ഉപയോഗിക്കുന്നവന്റെ കാര്യവും ചിന്ത്യം!
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്ത് അഞ്ച് ലക്ഷം കാണ്ടാമൃഗങ്ങളെങ്കിലും ജീവിച്ചിരുന്നുവെന്നാണ് കണക്ക്. പക്ഷേ, വര്‍ഷം 2025 ആയപ്പോഴേക്ക് അവയുടെ സംഖ്യ കേവലം 27000 മാത്രമായി ചുരുങ്ങി. അമൂല്യമായ ഔഷധ സിദ്ധിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാണ്ടാമൃഗക്കൊമ്പ് കൈക്കലാക്കാനായി നായാട്ടു സംഘങ്ങള്‍ നടത്തിയ വേട്ടയില്‍ അവ തുരുതുരാ വെടികൊണ്ടു വീണു. കൊമ്പ് കള്ളക്കടത്ത് വല്ലാതെ പെരുകി. മയക്കുമരുന്ന് വ്യാപാരത്തെക്കാളും ആദായകരമായ കച്ചവടമായി കൊമ്പ് കള്ളക്കടത്ത് മാറി. ഒരു കിലോഗ്രാം കൊമ്പിന് അരലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം ഡോളര്‍ വരെ കിട്ടിയാല്‍ ആര്‍ക്കാണ് നഷ്ടം… അതും തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമൊക്കെ കണ്ണുവെട്ടിക്കാന്‍ നല്ല എളുപ്പവും. ചില കാണ്ടാമൃഗങ്ങളുടെ കൊമ്പിന് നീളം ഏറുന്നതനുസരിച്ച് തൂക്കവും കൂടും. ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും നീളം കൂടിയ കൊമ്പ് ഒരു വെള്ള കാണ്ടാമൃഗത്തിന്റേതാണത്രേ. ഒന്നര മീറ്റര്‍ നീളം!
ലോകത്ത് ശേഷിക്കുന്ന കാണ്ടാമൃഗങ്ങളില്‍ 16000 എണ്ണവും ദക്ഷിണാഫ്രിക്കയിലെ വനങ്ങളിലാണത്രേ ജീവിക്കുന്നത്. അവയില്‍ പ്രതിവര്‍ഷം 500 കാണ്ടാമൃഗങ്ങളെങ്കിലും കൊമ്പുവേട്ടക്കാരുടെ തോക്കിനിരയാകുന്നുവെന്ന് ഏകദേശ കണക്ക്. പക്ഷേ കള്ളക്കടത്തുകാരെ പിടികിട്ടില്ലെന്നുമാത്രം. കൊമ്പുകളില്‍ വലിയൊരു ഭാഗവും പോകുന്നത് ചൈനയിലേക്കാണെന്നത് മറ്റൊരു സത്യം!
ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടേഴ്‌സ് റാന്‍ഡ് സര്‍വകലാശാലയും ഐക്യരാഷ്‌ട്രസഭയുടെ പരിധിയിലുള്ള ഇന്റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി കമ്മിഷനും (ഐഎഇഎ) പുതുമയാര്‍ന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചത്- ‘പ്രോജക്ട് റിസോടോപ്. മൂന്ന് ലക്ഷം ഡോളര്‍ ചിലവിട്ട് നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാവുന്ന പദ്ധതി. പദ്ധതി വിജയമെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചുകഴിഞ്ഞു.
ലളിതമാണ് പദ്ധതി. ഉറങ്ങുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പ് തുളച്ച് ലഘുവായ ആണവ വികിരണ വസ്തുക്കള്‍ കുത്തിവയ്‌ക്കുക. കൊബാള്‍ട്ട്-60, സീഷ്യം തുടങ്ങിയ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ ലഘുമാത്രകള്‍. നഖത്തിന്റെ അടിസ്ഥാന വസ്തുവായ കെരാറ്റിന്‍ കൊണ്ട് നിര്‍മിക്കപ്പെട്ട കാണ്ടാമൃഗ കൊമ്പില്‍ കുത്തിവെച്ചാല്‍ വേദന തോന്നില്ല. രക്തം പൊടിക്കില്ല. പക്ഷേ കുത്തിവച്ച നാള്‍ മുതല്‍ ലഘുവായ തോതില്‍ റേഡിയോ ആക്ടീവ് വികിരണം തുടങ്ങും. ഇത്തരം കൊമ്പുകള്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തില്‍നിന്ന് കടക്കാനാവില്ല. കപ്പലില്‍ കയറ്റാന്‍ തയ്യാറാക്കിയ കൂറ്റന്‍ ലോഹ കണ്ടയിനറിന്റെ ഉള്ളിലാണെങ്കിലും കാണ്ടാമൃഗ കൊമ്പില്‍നിന്നു പുറപ്പെടുന്ന വികിരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഇത്തരം ആണവ പ്രയോഗംകൊണ്ട് കാണ്ടാമൃഗങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ജയിംസ് ലാര്‍കിനും ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മറിയാനോ ഗ്രോസ്സിയും ആണയിട്ട് പറയുന്നു.
വാട്ടര്‍ബെര്‍ഗ് ബയോസ്പിയര്‍ റിസര്‍വില്‍ തുടങ്ങിയ ഈ പദ്ധതി മറ്റ് കാണ്ടാമൃഗ ആവാസ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍. വംശനാശം അഭിമുഖീകരിക്കുന്ന ആഫ്രിക്കന്‍ ആനകളുടെ കാര്യത്തിലും പന്‍ഗോളിനുകളുടെ കാര്യത്തിലും ഇതേ കവചം ഏര്‍പ്പാടാക്കുന്നതും അവരുടെ പരിഗണനയിലുണ്ട്.












