ഇസ്ലാമാബാദ് : പാകിസ്ഥാൻ എത്ര മറയ്‌ക്കാൻ ശ്രമിച്ചാലും ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ എല്ലാ അഭിമാനവും തകർത്തുവെന്ന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വെളിപ്പെടുന്നു. ഇന്ത്യയുടെ ആക്രമണത്തിനുശേഷം ന്യൂദൽഹിയുമായുള്ള ചർച്ചകൾക്കായി പാകിസ്ഥാൻ ആഗ്രഹിക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും മറ്റ് നേതാക്കളും ഇതിനോടകം അര ഡസനിലധികം തവണ ഇന്ത്യയുമായി ചർച്ചകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തവണ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വെള്ളിയാഴ്ച വീണ്ടും ഇന്ത്യയുമായി ചർച്ചയ്‌ക്ക് പുതിയൊരു വാഗ്ദാനം നൽകി.
കശ്മീർ വിഷയത്തിൽ പ്രത്യേകിച്ച് നിലനിൽക്കുന്ന എല്ലാ വിഷയങ്ങളിലും ബഹുമാനത്തോടെയും മാന്യമായും ഇന്ത്യയുമായി സമഗ്രമായ ഒരു സംഭാഷണത്തിന് പാകിസ്ഥാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ദാർ പറഞ്ഞു. പാകിസ്ഥാൻ സമാധാനത്തിനും സ്ഥിരതയ്‌ക്കും അനുകൂലമാണെന്നും മേഖലയിലെ പിരിമുറുക്കം കുറയ്‌ക്കുന്നതിന് ക്രിയാത്മകമായ സംഭാഷണത്തിന് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതും പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും അർത്ഥവത്തായി ചർച്ച ചെയ്യാൻ കഴിയുന്നതുമായ ഒരു സംഭാഷണമാണ് ഞങ്ങൾ ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും ദാർ പറഞ്ഞു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ സിന്ധു നദീജല ഉടമ്പടിയും നിർത്തിവെച്ചിരുന്നു. ഇക്കാരണത്താൽ ഓരോ തുള്ളി വെള്ളത്തിനും പാകിസ്ഥാൻ ഇപ്പോൾ കൊതിക്കുന്നുണ്ട്. പഹൽഗാമിന് പ്രതികാരം ചെയ്യാൻ മെയ് 6-7 രാത്രിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഇന്ത്യ പാകിസ്ഥാന്റെ 9 ഭീകര താവളങ്ങൾ നശിപ്പിച്ചിരുന്നു. ഈ ആക്രമണത്തിൽ കുറഞ്ഞത് 100 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു.
ഇതിനുശേഷ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് ദിവസത്തേക്ക് സംഘർഷം ഉണ്ടായിരുന്നു. വീണ്ടും ഇന്ത്യ ഒരു മിസൈൽ ആക്രമണത്തിൽ പാകിസ്ഥാന്റെ 11 സൈനിക താവളങ്ങൾ നശിപ്പിച്ചു. ഇതിനുശേഷമാണ് പാകിസ്ഥാൻ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തുടങ്ങിയത്.
















