ജമ്മു : ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ രാജ്ഗഡ് തഹ്‌സിലിൽ രാത്രി വൈകിയും മേഘവിസ്ഫോടനം. ഇന്നലത്തെ ദുരന്തത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. റംബാനിലെ രാജ്ഗഡിലെ ഗാഡ്ഗ്രാമിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു, കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന് ശേഷം റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ ഇല്യാസ് ഖാൻ ഉൾപ്പെടെയുള്ള മുതിർന്ന ഭരണ ഉദ്യോഗസ്ഥർ പുലർച്ചെ രണ്ട് മണിയോടെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ സ്ഥലത്തെത്തി. മുഴുവൻ ഭരണകൂടവും അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അതേ സമയം ജമ്മു കശ്മീരിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനങ്ങൾ വൻ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. കിഷ്ത്വാർ, കതുവ, ദോഡ ജില്ലകളിൽ മേഘവിസ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം ജമ്മു കശ്മീരിലെ പല ജില്ലകളിലും മണ്ണിടിച്ചിൽ സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വെള്ളപ്പൊക്ക സാഹചര്യവും നിലനിൽക്കുന്നു.
കിഷ്ത്വാർ ജില്ലയിലെ ചോസിതി ഗ്രാമത്തിലെ മച്ചൈൽ മാതാ തീർത്ഥാടന പാതയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏകദേശം 60 പേർ മരിച്ചു. ഇതിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും നിരവധി തീർത്ഥാടകരും ഉൾപ്പെടുന്നു. ഏകദേശം 50 മുതൽ 220 വരെ ആളുകളെ കാണാതായതായും 100 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
















