കേരളത്തില്‍ റേഷനായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അരി മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നും, ഇതില്‍ ഒരു മണി അരി പോലും സംസ്ഥാന സര്‍ക്കാരിന്റേതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാവടങ്ങി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു മണി അരിപോലും കേരളത്തിന് നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ കള്ളം പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടാണ് ജോര്‍ജ് കുര്യന്‍, മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന അരിയും ഗോതമ്പും സബ്‌സിഡിയായി വിതരണം ചെയ്തുകൊണ്ട് അത് മുഴുവന്‍ തങ്ങളുടെതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നല്‍കുന്ന ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ പണം വാങ്ങാതെ മുന്‍കൂറായി അരി എടുക്കാനും കേന്ദ്രത്തിന്റെ അനുമതിയുണ്ട്. ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പദവിക്ക് ചേരാത്ത വിധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നുണ പ്രചരിപ്പിക്കുന്നത്. ഒരു നുണ നിരന്തരം പ്രചരിപ്പിച്ചാല്‍ സത്യം ജനങ്ങള്‍ അറിയില്ലെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിന്. ഇത് തുടരാന്‍ അനുവദിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ക്കുണ്ട്.
അരി നല്‍കുന്ന കാര്യത്തില്‍ നുണപ്രചാരണം നടത്തുക മാത്രമല്ല പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന നെല്ലിന് പ്രതിഫലം നല്‍കാതെ ദ്രോഹിക്കുകയുമാണ്. കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങിയാല്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ട്. പക്ഷേ ഈ ധാരണ നിരന്തരം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ദ്രോഹ നടപടികളുമായി സപ്ലൈകോ രംഗത്ത് വന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുന്ന മുറയ്‌ക്കു മാത്രമേ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളൂ എന്നും, ഗുണമേന്മാ മാനദണ്ഡങ്ങള്‍ നോക്കി നെല്ല് സംഭരിക്കാതിരിക്കാനും അധികാരമുണ്ടെന്നുമാണ് സപ്ലൈകോ പറയുന്നത്. നെല്ല് സംഭരിച്ച വകയില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് അവരെ ഞെരുക്കാന്‍ കൂടുതല്‍ നടപടികളുമായി വരുന്നത്. ഇത് അംഗീകരിക്കാനാവില്ല. നെല്‍ കര്‍ഷകരുടെ സമരത്തെ പിന്തുണയ്‌ക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്.
കേരളത്തിലെ എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ണമായോ ഭാഗികമായോ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നടത്തുന്നതില്‍ മാത്രം ശ്രദ്ധവയ്‌ക്കുന്ന പിണറായി സര്‍ക്കാര്‍ ഇക്കാര്യം ജനങ്ങളില്‍നിന്ന് സമര്‍ത്ഥമായി മറച്ചുപിടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. വളരെ തരംതാണ രാഷ്‌ട്രീയമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്രം നല്‍കുന്ന ഫണ്ട് അതത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ വക മാറ്റുകയും, സിപിഎമ്മുകാരുടെ പോക്കറ്റില്‍ എത്തിക്കുകയുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രളയ കാലത്തും, ഉരുള്‍പൊട്ടല്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലും കേന്ദ്രം നല്‍കിയ ദുരിതാശ്വാസ ഫണ്ട് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വലിയ ജനദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ദുരിതാശ്വാസ നിധി ചെലവഴിച്ചതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഈ വഞ്ചനയും സ്വജനപക്ഷപാതവും ജനങ്ങള്‍ അറിയാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കേന്ദ്ര വിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിച്ച് ഈ കാപട്യം തുറന്നുകാട്ടുകതന്നെ വേണം.
















