വാഷിങ്ടൺ ; വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദർശനം റദ്ദാക്കി ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ. അവസാനനിമിഷമാണ് അദ്ദേഹം യാത്ര റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം നടക്കാനിരിക്കേയാണ് യാത്ര റദ്ദാക്കിയത് . .
റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, 550 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണ് അകാസാവ വ്യാഴാഴ്ച യുഎസ് സന്ദർശിക്കാനിരുന്നത്. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൗവാർഡ് ലുട്നിക്കും അറിയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സന്ദർശനം ഒഴിവാക്കുകയായിരുന്നു.
ഭരണതലത്തിൽ കൂടുതൽ ഏകോപനം ആവശ്യമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അതിനാലാണ് യാത്ര റദ്ദാക്കിയത് എന്നുമാണ് ജാപ്പനീസ് സർക്കാരിന്റെ വക്താവായ യോഷിമാസ ഹയാഷി നൽകുന്ന വിശദീകരണം. അദ്ദേഹം ഇനി അമേരിക്കന്‍ സന്ദര്‍ശനം നടത്തുമോ എന്നതില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ജപ്പാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജപ്പാനിൽനിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്കു പ്രഖ്യാപിച്ച തീരുവ യുഎസ് 25 ശതമാനത്തിൽനിന്ന് 15 ശതമാനമായി കുറച്ചിരുന്നു. ജപ്പാൻനിർമിത വാഹനങ്ങൾക്കേർപ്പെടുത്തിയ 27.5 ശതമാനം ഇറക്കുമതിത്തീരുവ 15 ശമാനമാക്കാനും തീരുമാനിച്ചിരുന്നു. നേരത്തേ ട്രംപ് തന്നെയാണ് ജപ്പാനുമായുള്ള വ്യാപാരക്കരാറിന്റെ രൂപരേഖ പ്രഖ്യാപിച്ചിരുന്നത്. അതേസമയം യാത്ര റദ്ദായ പശ്ചാത്തലത്തിൽ യുഎസ് താരിഫുകളിൽ ഇളവ് നേടുന്നതിനായി ജപ്പാൻ വാഗ്ദാനം ചെയ്ത 550 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജും വൈകിയേക്കും.
പ്രധാനമന്ത്രി മോദിയുടെ രണ്ട് ദിവസത്തെ ജപ്പാന് സന്ദര്‍ശനം നടക്കാനിരിക്കേയാണ് ജപ്പാന് പ്രതിനിധി അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കുന്നത്. ഓഗസ്റ്റ് 29-30 തീയ്യതികളിലാണ് മോദിയുടെ ജപ്പാന് സന്ദര്‍ശനം. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
















