ചെന്നൈ : സ്റ്റാലിൻ സർക്കാരിന് തിരിച്ചടി . ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് ജി. അരുള്‍ മുരുകനുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ക്ഷേത്രങ്ങള്‍ക്ക് പണമായും സാധനങ്ങളായും നല്‍കുന്ന വഴിപാടും സംഭാവനകളും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമദൃഷ്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. അവിടത്തെ സ്വത്തിന്റെ മേല്‍നോട്ടച്ചുമതല കോടതിക്കാണ്.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനോ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമേ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് അവകാശപ്പെട്ട പണം ചെലവാക്കാനാകൂ. വിവാഹമണ്ഡപങ്ങള്‍ പണിത് വാടകയ്‌ക്കു നല്‍കുന്നതിനെ അക്കൂട്ടത്തില്‍പ്പെടുത്താനാവില്ല -കോടതി പറഞ്ഞു.
തമിഴ്നാട്ടിലെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് 80 കോടി രൂപ ചെലവില്‍ കല്യാണ മണ്ഡപങ്ങള്‍ പണിയുമെന്ന് സംസ്ഥാന ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ബാബു നിയമസഭയെ അറിയിച്ചിരുന്നു.ഇതു സംബന്ധിച്ച ഉത്തരവിനെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
















