തിരുവനന്തപുരം: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലെ വീട്ടിൽ ചങ്ങല കൊണ്ട് ബന്ധിച്ച രണ്ട് വയോധികരായ വ്യവസായികളെ മോചിപ്പിച്ചു. വസ്തു ഇടപാടുകാരെ കേരള പോലീസിന്റെ വേഷത്തിലെത്തി തട്ടിക്കൊണ്ടുവന്നത് ബ്ലാക്ക് മെയ്ലിങ്ങ് ലക്ഷ്യമിട്ടാണെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി. കുന്നത്തുകാൽ സ്വദേശി ബിനോയ്, ഉദിയൻ കുളങ്ങര സ്വദേശി സാമുവേൽ തോമസ്, നെയ്യാറ്റിൻകര സ്വദേശികളായ അഭിരാം, വിഷ്ണു ഗോപൻ എന്നിവരാണ് പാറശാല പോലീസിന്റെ പിടിയിലായത്.
ലഹരിസംഘത്തിനായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കിഡ്നാപ്പിംഗ് സംഘം കുടുങ്ങിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് ചെങ്കൽ ഉദിയൻകുളങ്ങരക്ക് സമീപത്തെ ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിയ ഇരുചക്രവാഹനത്തെ പിന്തുടർന്നെത്തിയതായിരുന്നു ഡാൻസാഫ് അംഗങ്ങൾ. പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിൻറെ അകത്ത് ഫാൻ കറങ്ങിയത് പോലീസിന് സംശയം വർധിപ്പിച്ചു. തുടർന്ന് പരിശോധന നടത്തവേയാണ് അകത്തുനിന്ന് രക്ഷിക്കണമെന്ന കരച്ചിൽ കേട്ടത്. വാതിൽ ചവുട്ടിത്തുറന്നാണ് പോലീസ് അകത്തുകയറിയത്. കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാബിർ എന്നിവരെയാണ് ചങ്ങല കൊണ്ട് ബന്ധനസ്ഥരാക്കിയിരുന്നത്.
ഓൺലൈൻ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ നിർദ്ദേശപ്രകാരം കൃഷ്ണഗിരിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് യൂസഫും ജാബീറും എത്തിയത്. കേരള പോലീസിന്റെ വേഷം ധരിച്ച് ഇന്നോവയിൽ എത്തിയ സംഘം കേരളത്തിൽ കേസ് ഉണ്ടെന്നും എസ്പിയുടെ മുമ്പിൽ ഹാജരാക്കണമെന്നും പറഞ്ഞ് ഇവരെ വിലങ്ങണിയിച്ചു. തുടർന്ന് യാത്രയിൽ ഉടനീളം ക്രൂരമായി മർദിച്ചു. 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നു പറഞ്ഞാണ് ഉദിയൻകുളങ്ങരയിലെ വീട്ടിൽ പൂട്ടിയിട്ടത്.
വ്യവസായികളുടെ ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണി തിരുകി മർദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിട്ടുള്ള രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുള്ളതായി പാറശാല പോലീസ് അറിയിച്ചിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിറങ്ങിയ ഡാൻസാഫ് സംഘമാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെ അസ്വാഭാവികത ശ്രദ്ധിക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
















