കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടാനുബന്ധിച്ചുള്ള മോദക നിവേദ്യം ക്ഷേത്രത്തിന് പുറത്തു വില്‍പന നടത്തിയത് നാട്ടുകാരും ഭക്തജനങ്ങളും പിടികൂടി.
പുലര്‍ച്ചെ തൊഴാനെത്തിയ ഭക്തരാണ് ക്ഷേത്രത്തിന് പുറത്ത് സ്വകാര്യ ഗോഡൗണിന് മുന്നില്‍ മോദകം വില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ വിവരമറിയിക്കുകയും പരിശോധനയില്‍ ഗോഡൗണില്‍ ചാക്കുകണക്കിന് മോദകം സൂക്ഷിച്ചിരിക്കുന്നത് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇവ ക്ഷേത്രത്തിന്റെ മോദക പുരയിലേക്ക് സുരക്ഷിതമായി മാറ്റി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ അറിവോടെയല്ല ഇത്തരത്തില്‍ കച്ചവടം നടന്നതെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദേവസ്വം വിജിലന്‍സിനെ വിവരം അറിയിച്ചു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ക്ഷേത്രത്തിന്റെ പല ഭാഗത്തായി ക്യാമ്പ് ചെയ്തിരുന്നു. 30 രൂപയ്‌ക്ക് ദേവസ്വം രസീതില്‍ കൊടുത്തിരുന്ന മോദകം ഗോഡൗണില്‍ 40 രൂപയ്‌ക്കാണ് വില്പന നടത്തിയത്. ക്ഷേത്രം കീഴ്ശാന്തിക്കാണ് മോദക നിര്‍മാണ ചുമതല ഉണ്ടായിരുന്നത്. മോദക നിര്‍മാണത്തില്‍ 20 രൂപ കീഴ്ശാന്തിക്കും ദേവസ്വത്തിന് 10 രൂപയുമാണ് സാധാരണഗതിയില്‍ ലഭിക്കുക. ഇതാണ് ദേവസ്വത്തെ വെട്ടിച്ച് കീഴ്ശാന്തിയുടെ സ്വകാര്യ ഗോഡൗണില്‍ 40 രൂപയ്‌ക്ക് വിറ്റതായി നാട്ടുകാര്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ണിയപ്പം വഴിപാട് ഇതേ കീഴ്ശാന്തി ദേവസ്വം രസീത് കൂടാതെ മറിച്ചു വിറ്റത് വിജിലന്‍സ് പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ കൈയില്‍ നിന്നും 13500 രൂപയും പിടികൂടി നടപടിക്ക് ശിപാര്‍ശ ചെയ്‌തെങ്കിലും ദേവസ്വം നടപടി എടുക്കാതെ കീഴ്ശാന്തിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡ് ഉണ്ണിയപ്പ നിര്‍മാണം ഏറ്റെടുക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഉണ്ണിയപ്പം നിരന്തരം ദേവസ്വം രസീത് ഇല്ലാതെ മറിച്ചുവിറ്റത് സംബന്ധിച്ച് ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തടയാന്‍ നീക്കമുണ്ടായില്ല. മൂന്നര മാസമായിട്ടും ക്ഷേത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തുനിയാത്തത് അഴിമതിക്ക് കൂട്ടുനില്‍ക്കാനാണെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം പറഞ്ഞു. കീഴ്ശാന്തിയില്‍ നിന്നും ചില ഉദ്യോഗസ്ഥര്‍ പടി കൈപ്പറ്റുന്നതാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുക്കുന്നതില്‍ തടസ്സമായി നില്കുന്നതെന്നും പറയപ്പടുന്നു.












