ബിക്കാനീർ (രാജസ്ഥാൻ): ഇന്ത്യൻ വ്യോമാതിർത്തിയിൽ ആറ് പതിറ്റാണ്ടിലേറെക്കാലം കാവൽക്കാരനായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ ചരിത്രത്തിലേക്ക് വിടവാങ്ങുന്നു. 62 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ സൂപ്പർസോണിക് പോർവിമാനമായ മിഗ്-21 വിമാനങ്ങളെ ഔദ്യോഗികമായി ഡീകമ്മീഷൻ ചെയ്യുന്നു. ഇതിന്റെ ഭാഗമായുള്ള വിടവാങ്ങൽ ചടങ്ങ് സെപ്റ്റംബർ 26-ന് രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാൽ വ്യോമസേനാ താവളത്തിൽ നടക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങിൽ മുഖ്യാതിഥിയാകും. രാജ്യത്തെ നാല് സ്ക്വാഡ്രണുകളിലായി അവശേഷിക്കുന്ന 36 മിഗ്-21 വിമാനങ്ങൾ അണിനിരക്കുന്ന ഗംഭീരമായ ഫ്ലൈപാസ്റ്റോടെയായിരിക്കും ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഈ ഐതിഹാസിക പോരാളിക്ക് വിട നൽകുക.
സോവിയറ്റ് യൂണിയന്റെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനമായിരുന്നു മിഗ്-21. കൂടാതെ നിരവധി പ്രധാന യുദ്ധങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ സുപ്രധാന പങ്കാളിയായി മിഗ് മാറി.
1960-ൽ സർവീസിൽ ഉൾപ്പെടുത്തിയ റഷ്യൻ യുദ്ധവിമാനം ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായാണ് പ്രവർത്തിക്കുന്നത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയുടെ ശക്തി പ്രകടമാക്കുന്നതിന് മിഗ് 21 നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1965-ലെയും 1971-ലെയും ഇന്ത്യ-പാക് യുദ്ധങ്ങൾ, കാർഗിൽ സംഘർഷം, 2019-ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെ വിവിധ നിർണായക ദൗത്യങ്ങളിലും മിഗ് 21 പ്രധാന പങ്കുവഹിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത അധ്യായമാണ് മിഗ്-21. മിഗ് വിരമിക്കുന്നതോടെ, സുഖോയ്-30 എംകെഐ, റഫാൽ, തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നീ വിമാനങ്ങളായിരിക്കും വ്യോമസേനയുടെ പുതിയ കുന്തമുനകൾ.
















