ന്യൂദല്‍ഹി: മാവോയിസ്റ്റ് മുക്ത ഇന്ത്യ 2026 മാര്‍ച്ചില്‍ സാധ്യമാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം പലരേയും ഞെട്ടിച്ചിരിക്കുകയാണ്. കാരണം അമിത് ഷാ പറഞ്ഞത് ചെയ്യുന്ന കര്‍ശനക്കാരനാണ്. ഇതിനെതിരെ മാവോയിസ്റ്റുകളോട് അനുതാപം പ്രകടിപ്പിച്ച് മുന്‍ തെലുങ്കാന മുഖ്യമന്ത്രിയായ കെസിആര്‍ എന്ന മൂന്നക്ഷരത്താല്‍ വിളിക്കപ്പെടുന്ന കെ. ചന്ദ്രശേഖരറാവു, മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് നേതാക്കള്‍, മതപരിവര്‍ത്തനലോബികള്‍, ചില മാധ്യമപ്രവര്‍ത്തകര്‍, എൻജിഒ സംഘങ്ങള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
എന്തുകൊണ്ടാണ് പലര്‍ക്കും സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന മാവോയിസ്റ്റുകളോട് ഇത്രയ്‌ക്ക് കരുണയും കരുതലും? പലതരം കൊടുക്കല്‍ വാങ്ങലുകള്‍ മാവോയിസ്റ്റുകളും രാഷ്‌ട്രീയക്കാരും എന്‍ജിഒകളും തമ്മില്‍ ഉണ്ട്. പല ലക്ഷ്യങ്ങള്‍ക്കും രാഷ്ടീയക്കാര്‍ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്താറുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരിയ്‌ക്കുന്ന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, താല്‍പര്യമില്ലാത്ത ചില ഇല്ലാതാക്കാന്‍, മാവോയിസ്റ്റുകളുടെ പേരില്‍ വിദേശ ഫണ്ട് സ്വീകരിക്കാന്‍…അങ്ങിനെ പലര്‍ക്കും മാവോയിസ്റ്റുകളില്‍ പലതരം താല്‍പര്യങ്ങളാണ് ഉള്ളത്.
ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തരാണ് മതപരിവര്‍ത്തന ലോബികള്‍. ഇവര്‍ക്ക് മാവോയിസ്റ്റ് സംഘങ്ങളോടുള്ള കൊടുക്കല്‍ വാങ്ങല്‍ വ്യത്യസ്തമാണത്രെ. ഇന്ത്യയുടെ പല വനപ്രദേശങ്ങളിലും ഗോത്രവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും അടുത്തെത്താന്‍ മതപരിവര്‍ത്തനലോബി മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തുന്നു. മാവോയിസ്റ്റുകള്‍ക്ക് മതപരിവര്‍ത്തനലോബി വിദ്യാഭ്യാസവും ചികിത്സയും നല‍്കും. പകരം മാവോയിസ്റ്റുകള്‍ മതപരിവര്‍ത്തനലോബിയെ സാധാരണമനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത നിബിഡവനങ്ങള്‍ക്കകത്തെ ഗോത്രവര്‍ഗ്ഗക്കാരുടെയും ആദിവാസികളുടെയും അടുത്തെത്തിക്കും. സ്റ്റാന്‍ സ്വാമി എന്ന ഒരു ജെസ്യൂട്ട് പാതിരി മതപരിവര്‍ത്തനം ഹൃദയതാളമാക്കിയ പ്രവര്‍ത്തകനായിരുന്നു. ഇദ്ദേഹത്തിന് നൂറുകണക്കിന് ഗോത്രവര്‍ഗ്ഗ, ആദിവാസി ഭാഷകള്‍ ഹൃദിസ്ഥമായിരുന്നു. പലപ്പോഴും ലിപികള്‍ പോലും ഇല്ലാത്ത, ആശയവിനിമയത്തിന് സംസാരഭാഷ എന്ന നിലയില്‍ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ഈ ഭാഷകള്‍ പഠിച്ചെടുക്കുക ബുദ്ധിമുട്ടാണ്. ഇത്തരം സമൂഹങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് മതപരിവര്‍ത്തനത്തിന് വിധേയമായത്. ഇനി മറ്റൊരു കാര്യം പറയാം. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ജയിലില്‍ അടക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 3000 പേരെയാണ് സ്റ്റാന്‍ സ്വാമിയുടെ നേതൃത്വത്തില്‍ പെര്‍സിക്യൂട്ടഡ് പ്രിസനേഴ്സ് സോളിഡാരിറ്റി കമ്മിറ്റി ഭാഗമായി മോചിപ്പിച്ചത്. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ഈ സംഘടന ഫണ്ട് ശേഖരിച്ചിരുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തായാലും മാവോയിസ്റ്റ് മുക്ത ഭാരതം സ്ഥാപിക്കും എന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ ചില കോണുകളില്‍ സാമൂഹികാസ്വാസ്ഥ്യങ്ങള്‍ ഉയരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പറഞ്ഞത് ധര്‍മ്മസ്ഥലയിലെ ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് മീഡിയ ആണെന്നാണ്. 9000 യൂട്യൂബര്‍മാരാണ് ബലാത്സംഗത്തിന് ശേഷം നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം ധര്‍മ്മസ്ഥലയില്‍ കൂട്ടത്തോടെ കുഴിച്ചിട്ടിട്ടുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. ഹിന്ദു ക്ഷേത്രങ്ങളെ അപകീര്‍ത്തിപ്പെടുത്തുക വഴി കര്‍ണ്ണാടകയിലെ ബിജെപി ശക്തികേന്ദ്രത്തില്‍ ഹിന്ദുത്വയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പറയുന്നു.
ക്ഷേത്രത്തിന്റെ ഏക്കര്‍കണക്കിന് ഭൂമി സ്വന്തമാക്കുക എന്ന ഗൂഢലക്ഷ്യം പലര്‍ക്കും ഉണ്ടായിരുന്നു എന്നും പറയുന്നു. ശ്രീ അയ്യര്‍ എന്ന സാമൂഹ്യനിരീക്ഷകന്‍ തന്റെ പി ഗുരു എന്ന യുട്യൂബ് ചാനലില്‍ പറഞ്ഞത് ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍ ആണെന്നാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഇയാള്‍ ഏറെക്കാലം ദക്ഷിണകന്നഡയില്‍ ഡപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലഘട്ടത്തിലേ ധര്‍മ്മസ്ഥലയുടെ ശക്തിയും ദൗര്‍ബല്യങ്ങളും ശശികാന്ത് സെന്തിലിന് അറിയാമായിരുന്നു എന്നും ശ്രീ അയ്യര്‍ പറയുന്നു. ഇദ്ദേഹം തമിഴ്നാട്ടിലെ മതപരിവര്‍ത്തന ലോബിയുടെ പ്രതിനിധിയാണെന്നും ആരോപിക്കപ്പെടുന്നു. ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തത് അതിന്റെ ആസൂത്രണം ഒരു ഐഎഎസ് ബുദ്ധിയില്‍ നിന്നും വന്നതിനാലാണെന്നും ശ്രീ അയ്യര്‍ വിമര്‍ശിക്കുന്നു. മാവോയിസ്റ്റ് മീഡിയ, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബി, കോണ്‍ഗ്രസ് ഇവ തമ്മിലുള്ള ഗാഢമായ ബന്ധമാണ് ഇത് വഴി പുറത്തുവരുന്നത്. എന്തായാലും മാവോയിസ്റ്റ് മുക്ത ഭാരതം 2026 മാര്‍ച്ചോടെ സൃഷ്ടിക്കുക എന്ന ദൗത്യം അമിത് ഷായ്‌ക്ക് കല്ലും മുള്ളും നിറഞ്ഞ ഒന്നായിരിക്കും. കാരണം മാവോയിസ്റ്റുകളുമായി കൊടുക്കല്‍ വാങ്ങല്‍ ഉള്ള ഇന്ത്യയിലെ ലോബികള്‍ നിസ്സാരമല്ല.
















