പെരുമ്പാവൂർ : ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 14 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അശമന്നൂർ മേതല കരയിൽ ഉദയകവല ഭാഗത്ത് നമ്പേലി വീട്ടിൽ രാഹുൽ കുഞ്ഞ് (32 ) നെയാണ് പെരുമ്പാവൂർ അഡീഷണൽ സെഷൻസ് ജഡ്‌ജി ആനി വർഗ്ഗീസ് തടവും പിഴയും വിധിച്ചത്.
കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ച് 2024ജനുവരി 28ന് രാത്രി 10 മണിയോടെ ഭർത്താവായ പ്രതി കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് കരളിന്റെ ഒരു ഭാഗം മുറിച്ച് നീക്കുകയും ചെയ്തിരുന്നു. കൊലപാതകശ്രമത്തിന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും, ആയുധം വച്ച് ഉപദ്രവിച്ചതിന് ഒരുവർഷം തടവും, ഭവനഭേദനം നടത്തിയതിന് അഞ്ച് വർഷം തടവും 20,000 രൂപ പിഴയും, ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതിന് ഒരുവർഷവും ആണ് ശിക്ഷിച്ചത്.
ശിക്ഷകൾ എല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറഞ്ഞിട്ടുണ്ട്. സംഭവ സമയത്ത് കുറുപ്പംപടി പോലീസ് ഇൻസ്പെക്ടർമാർ ആയിരുന്ന എം.കെ. സജീവ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയ കേസിൽ ഹണി.കെ.ദാസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ് ഐ എം ആർ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ. കെ.ഉസ്മാൻ എന്നിവരാണുണ്ടായിരുന്നത്. .കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.എം.ജി.ശ്രീകുമാർ ഹാജരായി.
















