ന്യൂദൽഹി : ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്ര റോഡിൽ സ്ഥിതി ചെയ്യുന്ന അർദ്ധകുവാരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. റിപ്പോർട്ട് അനുസരിച്ച് അഞ്ച് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അതേ സമയം നിരവധി പേർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോർഡ് അവരുടെ ഔദ്യോഗിക എക്സിൽ അറിയിച്ചു. ഈ അപകടത്തെത്തുടർന്ന് വൈഷ്ണോ ദേവി യാത്ര നിർത്തിവച്ചതായാണ് വിവരം.
കനത്ത മഴയെത്തുടർന്ന് ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി വളരെ ഗുരുതരമാണ്. ജമ്മു ഡിവിഷനിലെ മിക്കവാറും എല്ലാ നദികളും അരുവികളും അപകടരേഖയ്‌ക്ക് മുകളിലോ അടുത്തോ ഒഴുകുന്നതിനാൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രദേശത്തെങ്ങും അതീവ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഭരണകൂടത്തിന് നിർദ്ദേശം നൽകി.
ജമ്മുവിലെ കനത്ത മഴയെത്തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പത്തിലധികം പാസഞ്ചർ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജമ്മു കശ്മീരിൽ നെറ്റ്‌വർക്ക് തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.
















