തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍ മോഷണം നടത്തിയ ആൾ പിടിയിൽ. പൂജപ്പുര ജയിലിലെ മുന്‍ തടവുകാരനായിരുന്ന അബ്ദുല്‍ഹാദിയാണ് പിടിയിലായത്. തിരുവല്ലയില്‍ നിന്നാണ് പൂജപ്പുര പോലീസ് ഇയാളെ പിടികൂടിയത്. 4.25 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്.
മോഷണക്കേസില്‍ തന്നെയാണ് ഇയാള്‍ മുന്‍പ് ശിക്ഷ അനുഭവിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ഇയാൾ കാന്റീനില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. കഫ്റ്റീരിയയ്‌ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് പിന്‍വശത്തെ ഓഫിസ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. കഫ്റ്റീരിയയുടെ പിന്‍വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. മൂന്ന് ദിവസത്തെ കളക്ഷനാണ് നഷ്ടമായത്.
കഴിഞ്ഞ 18-ാം തീയതി പുലര്‍ച്ചെ നാലരയ്‌ക്കാണ് മോഷണവിവരം അറിയുന്നത്. കഫറ്റീരിയയെക്കുറിച്ച് അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്ന് സംശയമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് ഉയര്‍ത്തിവെച്ച നിലയിലായിരുന്നു. ആഴ്ചാവസാനമായതിനാല്‍ കൂടുതല്‍ പണം ഭക്ഷണശാലയില്‍ സൂക്ഷിച്ചിരിക്കും എന്നറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നും അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തടവുകാരും താത്കാലിക ജീവനക്കാരും കഫറ്റീരിയയില്‍ ജോലിചെയ്യാറുണ്ട്.
പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.















