ന്യൂദൽഹി: ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുക, ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുക എന്നിവ ഉൾപ്പടെയുള്ള ഗുരുതര ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന് എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു.
ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്. നിരപരധിത്വം തെളിയിച്ചാൽ രാഹുലിന് തിരികെ വരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നിലപാട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.
ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് ആശങ്ക നിലനിൽക്കുന്നതിനാൽ സസ്പെൻഷനിൽ നടപടി ഒതുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
പാർട്ടിയുടെ മുഖം രക്ഷിക്കാനും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനും തങ്ങൾക്ക് വേണ്ടപ്പെട്ടവനായ രാഹുലിന്റെ എം എൽ എ സ്ഥാനം രക്ഷിക്കാനുമുള്ള ചില കോൺഗ്രസ് നേതാക്കളുടെ കുടില തന്ത്രമാണ് ഇതിന് പിന്നിൽ.
















