കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച 3% ക്ഷാമബത്ത (ഡിഎ) കുടിശ്ശിക സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും, ജീവനക്കാരുടെ നിയമപോരാട്ടത്തിന്റെ വിജയമാണെന്നും ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്. ഇതിനെ ഓണസമ്മാനമായി ചിത്രീകരിക്കാനുള്ള നീക്കത്തെ സംഘ് എതിര്‍ത്തു.
ഫെഡറേഷന്‍ ജോ. സെക്രട്ടറി അനൂപ് ശങ്കരപിള്ള 2023-ല്‍ നല്‍കിയ ഹര്‍ജിയാണ് നിര്‍ണായകമായത്. ഈ കേസില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇതിന്റെ ഫലമായാണ് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാന്‍ നിര്‍ബന്ധിതരായത്.
വര്‍ഷങ്ങളായി മൗനം പാലിക്കുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഫെഡറേഷന്‍ വിമര്‍ശിച്ചു. എംപ്ലോയീസ് സംഘ് കോടതിയില്‍ നടത്തിയ പോരാട്ടം വിജയം കാണാറായപ്പോള്‍ നേട്ടം സ്വന്തമാക്കാന്‍ ശ്രമിച്ച അവരുടെ നടപടി സത്യസന്ധമല്ല, ദുരുദ്ദേശപരമാണ്. നിയമപോരാട്ടം ആരംഭിച്ചശേഷമാണ് ഘട്ടംഘട്ടമായി ക്ഷാമബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നിട്ടും, കുടിശ്ശിക അനുവദിച്ച കാലയളവിനെക്കുറിച്ചോ അത് എങ്ങനെ നല്‍കുമെന്നതിനെക്കുറിച്ചോ വ്യക്തമല്ല. ഇത് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്‌മയാണ് കാണിക്കുന്നതെന്നും സംഘ് ആരോപിച്ചു.
ഓണസമ്മാനമല്ല, ജീവനക്കാര്‍ക്ക് നിയമപരമായി അര്‍ഹതപ്പെട്ട അവകാശമാണത്. ധനവകുപ്പിന്റെ ഗവ. പ്ലീഡര്‍ തന്നെ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന യോഗത്തില്‍, എംപ്ലോയീസ് സംഘ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളും ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന് ഏകകണ്ഠമായി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമവായത്തിന് ശ്രമിച്ചെങ്കിലും, ഹര്‍ജിക്കാരും ജീവനക്കാരുടെ പ്രതിനിധികളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. കോടതിയുടെ സമ്മര്‍ദ്ദമില്ലാതെ ജീവനക്കാരുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നുള്ളത് ആശങ്കാജനകമാണെന്ന് സംഘടന പറഞ്ഞു.














