അഹമ്മദാബാദ്: വികസിത ഭാരതത്തിലേക്കുള്ള വഴിയിൽ അടിത്തറ സ്വാശ്രയത്വവും സ്വദേശിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. അഹമ്മദാബാദിൽ സംസാരിക്കവേ, ‘സബർമതിയിലെ ചർക്കധാരി മോഹൻ’ എന്ന് വിശേഷിപ്പിച്ച് മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പ്രധാനമന്ത്രി ഉദ്ധരിച്ചു.
‘ഒരു വികസിത രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയായി ഭാരതം സ്വാശ്രയത്വത്തെ മാറ്റിയിരിക്കുന്നു. നമ്മുടെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി വളർത്തുന്നവരുടെയും സംരംഭകരുടെയും ശക്തിയിലൂടെ മാത്രമേ ഇത് സാധ്യമാകൂ,’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ബാപ്പുവിന്റെ പേരുപറഞ്ഞ്, പതിറ്റാണ്ടുകൾ ഭാരതം ഭരിച്ചവർ പക്ഷേ, അദ്ദേഹത്തിന്റെ സ്വദേശി മന്ത്രം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മോദി പറഞ്ഞു. ’60- 65 വർഷം, ഇവർ ഭരണത്തിലിരുന്ന് വിദേശ രാജ്യങ്ങളുടെ ആശ്രിതരായി, ഇറക്കുമതി മേഖലയിൽ കൃത്രിമം കാണിക്കാനും അഴിമതി നടത്താനും പ്രവർത്തിച്ചു, മോദി വിമർശിച്ചു.
ചെറുകിട സംരംഭകരുടെയും കർഷകരുടെയും കടയുടമകളുടെയും കന്നുകാലി വളർത്തുന്നവരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് തന്റെ സർക്കാർ തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ‘അഹമ്മദാബാദിന്റെ മണ്ണിൽ നിന്ന്, ചെറുകിട സംരംഭകരുടെയും കർഷകരുടെയും ക്ഷേമം എനിക്ക് പരമപ്രധാനമാണെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. അവരുടെ താൽപ്പര്യങ്ങൾക്ക് ഒരു ദോഷവും വരാൻ ഞങ്ങൾ അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.
















