ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജിന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഇ.ഡി. റെയ്ഡ് നടത്തി. ആശുപത്രി നിർമ്മാണ അഴിമതി കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മുൻ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജും സത്യേന്ദ്ര ജെയിനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇ.ഡി , ഇ.സി.ഐ.ആർ ഫയൽ ചെയ്തിരുന്നു. അതേ സമയം ഇ.ഡി റെയ്ഡിന് ശേഷം ആം ആദ്മി പാർട്ടി നേതാക്കൾ കേന്ദ്ര സർക്കാരിനെ ആക്രമിക്കുകയും ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വിളിക്കുകയും ചെയ്തു.
എന്നാൽ ഈ ആശുപത്രി നിർമ്മാണ അഴിമതി ഏകദേശം 5,590 കോടിയുടേതാണ്. 2018-19 വർഷത്തിൽ 24 ആശുപത്രികളുടെ നിർമ്മാണത്തിനായി ദൽഹി സർക്കാർ 5,590 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ഐസിയു ആശുപത്രി 6 മാസത്തിനുള്ളിൽ നിർമ്മിക്കേണ്ടതായിരുന്നു, എന്നാൽ മൂന്ന് വർഷത്തിനുശേഷവും പണി അപൂർണ്ണമായിരുന്നു.
ഈ പദ്ധതികളിൽ പലതിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കൂടാതെ 800 കോടി ചെലവഴിച്ചിട്ടും 50% ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. കൃത്യമായ പുരോഗതിയൊന്നുമില്ലാതെ എൽഎൻജെപി ആശുപത്രിയുടെ ചെലവ് 488 കോടിയിൽ നിന്ന് 1,135 കോടിയായി വർദ്ധിച്ചു. ഇതിനു പുറമെ പലയിടത്തും അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതിൽ കരാറുകാരുടെ പങ്ക് സംശയാസ്പദമാണെന്നും ഇഡി കണ്ടെത്തി.
കൂടാതെ ആശുപത്രി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (HIMS) 2016 മുതൽ മുടങ്ങിക്കിടക്കുകയാണ്, ഇത് മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്നും പരാതിയുണ്ട്.
















