ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. 2023 മെയ് 9 ന് നടന്ന കലാപത്തിനിടെ ഭരണകക്ഷിയായ പിഎംഎൽ-എന്നിന്റെ മുതിർന്ന നേതാവിന്റെ വീട് ആക്രമിച്ച കേസിൽ ഇമ്രാൻ ഖാന്റെ പാർട്ടിയിലെ 75 നേതാക്കൾക്കും പ്രവർത്തകർക്കും തിങ്കളാഴ്ച തീവ്രവാദ വിരുദ്ധ കോടതി 3 മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു.
പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പഞ്ചാബ് പ്രസിഡന്റ് റാണ സനാവുള്ളയുടെ വീടിനു നേരെ ആക്രമണം നടത്തിയ കേസിൽ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പാർട്ടിയിലെ 59 നേതാക്കൾക്കും പ്രവർത്തകർക്കും ഫൈസലാബാദിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) 10 വർഷം വീതവും മറ്റ് 16 പേർക്ക് മൂന്ന് വർഷം വീതവും തടവ് ശിക്ഷ വിധിച്ചുവെന്ന് ഒരു കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം 34 പേരെ കുറ്റവിമുക്തരാക്കി. കേസിൽ ആകെ 109 പ്രതികളുണ്ടെന്നും അതിൽ 75 പേരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻ നാഷണൽ അസംബ്ലി പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ്, മുൻ സെനറ്റ് പ്രതിപക്ഷ നേതാവ് ഷിബ്ലി ഫറാസ്, മുൻ പാർലമെന്റ് അംഗങ്ങളായ സർതാജ് ഗുൽ അഹമ്മദ് ചാത്ത, അഷ്‌റഫ് ഖാൻ സോഹ്ന, മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദിന്റെ അനന്തരവൻ ഷെയ്ഖ് റാഷിദ് ഷഫീഖ്, കൻവാൾ ഷൗസാബ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രമുഖരിൽ ഉൾപ്പെടുന്നു. നേരത്തെ ഫൈസലാബാദിലെ ഐഎസ്‌ഐ ഭവനിൽ നടന്ന ആക്രമണത്തിന് ഈ നേതാക്കൾക്ക് 10 വർഷം വീതം തടവ് ശിക്ഷയും ലഭിച്ചിരുന്നു. രണ്ട് കേസുകളിലെയും ഇവരുടെ ശിക്ഷ ഒരേസമയം അനുഭവിച്ചാൽ മതിയാകും.
മുൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരിയും മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ മകൻ സെയ്ൻ ഖുറേഷിയും കേസിൽ കുറ്റവിമുക്തരാക്കപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരെ 2023 മെയ് 9 ന് അദ്ദേഹത്തിന്റെ അനുയായികൾ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും നിരവധി സൈനിക, സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തു.
പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് മിക്ക അക്രമ സംഭവങ്ങളും നടന്നത്. തീരുമാനത്തെ ശക്തമായി അപലപിച്ച പിടിഐ, വ്യാജ കേസുകളെയും വ്യാജ സാക്ഷികളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്ന് പറഞ്ഞു.
















