തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ഇതുമൂലം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ക്കുവരെ തുടര്‍ച്ചയായി രോഗങ്ങളുണ്ടാകുന്നതായും റിപ്പോര്‍ട്ട്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തല്‍. തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷനെത്തിയാണ് ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ ഭക്ഷണക്രമവും ആരോഗ്യവും പരിശോധിക്കുന്നത്. ഡയറ്റീഷന്‍ നില്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കുട്ടികളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ ഡയറ്റീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം സമിതി ഭരണസമിതി അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര കുറവുള്ള കുട്ടികളെ വേര്‍തിരിച്ച് പോഷകമൂല്യം കൂടുതലുള്ള ഭക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശവും അട്ടിമറിച്ചു. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് കൃത്യമായ അളവിലും അനുപാതത്തിലും ഭക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥിരം ഡയറ്റീഷനെ നിയമിക്കണമെന്ന ആവശ്യമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് കൈമാറിയത്. നിലവില്‍ ഇവിടെ മാസത്തിലൊരിക്കലാണ് ഡയറ്റീഷ്യന്‍ എത്തി പരിശോധിക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള നൂറോളം കുട്ടികളാണ് ശിശുക്ഷേമസമിതിയിലെ അന്തേവാസികള്‍.
അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 1960 ല്‍ ആരംഭിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടത്തിപ്പ് കുറേക്കാലമയി കുത്തഴിഞ്ഞ അവസ്ഥയിലാണ്. കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ആയമാര്‍ ഉപദ്രവിക്കുന്നവിവരം കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. ഉറക്കത്തില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലുള്‍പ്പെടെ മുറിവേല്‍പ്പിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പ്രതിയാക്കി അന്ന് ഭരണസമിതി മുഖം രക്ഷിക്കുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച മറ്റൊരു ആയ സംഭവം പുറത്തുപറഞ്ഞതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്കേല്‍പ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഭരണസമിതിയുടെ ഗുരുതര വീഴ്ചയ്‌ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ സംരക്ഷണവും ലഭിച്ചു. അമ്മ വന്ന് ചോദിച്ചിട്ടും കുഞ്ഞിനെ ദത്ത് നല്‍കിയതും കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംഭവവും ഒതുക്കിത്തീര്‍ത്തിരുന്നു. ചില കുഞ്ഞുങ്ങള്‍ കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ മരണപ്പെട്ടതായും നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്.
ഭരണസമിതിയിലേക്ക് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കളെ കുത്തിനിറച്ചും സിപിഎം ആശ്രിതരെ ജീവനക്കാരായി തിരുകിക്കയറ്റിയും പാര്‍ട്ടിവളര്‍ത്താനുള്ള നീക്കത്തിനിടയില്‍ അന്തേവാസികളായ കുട്ടികളെ അവഗണിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിലുള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. സിപിഎമ്മിന്റെ നേതാക്കളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുവാനുള്ള സ്ഥാപനമായി ശിശുക്ഷേമസമിതി മാറ്റിയിരിക്കുകയാണ്.
















