തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് തുടരും. എന്നാൽ നിയമസഭാ നടപടികളിൽ പങ്കെടുക്കില്ല. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണവും ഇല്ല.
എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് എംഎൽഎ സ്ഥാനത്ത് നിന്നും നീക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവും വനിതാ നേതാക്കളും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്‌ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടൻ തെരഞ്ഞെടുപ്പ് വന്നാൽ പാലക്കാട്ട് ബിജെപി ജയിക്കുമെന്ന ഭയത്താലാണ് രാജിയിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോയത്.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. രാഹുൽ ഒരുനിമിഷംമുൻപ് രാജിവെച്ചാൽ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎൽഎയും മുഖ്യധാരാരാഷ്‌ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിരുന്നു. പരാതികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോൾ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.
















