ന്യൂദൽഹി : ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരം സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങൾക്കിടയിൽ ഒരു വഴക്കും ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കർഷകരുടെയും ചെറുകിട ഉൽപ്പാദകരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യ തീരുമാനങ്ങൾ എടുക്കുന്നതെന്ന് ശനിയാഴ്ച ന്യൂദൽഹിയിൽ നടന്ന ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറം 2025 ൽ സംസാരിച്ച ജയശങ്കർ പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ദേശീയ താൽപ്പര്യം കണക്കിലെടുത്താണ് ഇന്ത്യ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താരിഫ് തർക്കത്തെക്കുറിച്ച് സംസാരിച്ച ജയശങ്കർ , വ്യാപാരം, റഷ്യൻ എണ്ണ വാങ്ങൽ, ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള മധ്യസ്ഥത എന്നിവയുൾപ്പെടെ മൂന്ന് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ വിഷയത്തിൽ പാകിസ്ഥാനുമായുള്ള ബന്ധത്തിൽ മറ്റ് ആരുടെയും മധ്യസ്ഥത സ്വീകരിക്കുന്നില്ലെന്ന് ജയശങ്കർ പറഞ്ഞു. മധ്യസ്ഥതയെ എതിർക്കുന്ന കാര്യത്തിൽ ഞങ്ങൾ വ്യക്തത വരുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു സംഘർഷമുണ്ടാകുമ്പോൾ രാജ്യങ്ങൾ പരസ്പരം സംസാരിക്കും. അമേരിക്കയും മറ്റ് രാജ്യങ്ങളും ഫോൺ കോളുകൾ ചെയ്തു, ഇത് രഹസ്യമല്ലെന്നും ജയശങ്കർ പറഞ്ഞു.
കൂടാതെ അമേരിക്ക ഇപ്പോൾ പാകിസ്ഥാനുമായുള്ള പഴയ ബന്ധം മറക്കുകയാണെന്ന് ജയശങ്കർ പറഞ്ഞു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരൻ ബിൻലാദനെ 2011 ൽ പാകിസ്ഥാനിലെ അബോട്ടാബാദ് നഗരത്തിൽ നിന്ന് കണ്ടെത്തിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
കൂടാതെ യുഎസ്-പാകിസ്ഥാൻ ബന്ധം മുന്നോട്ട് പോകുമ്പോൾ അമേരിക്കയുമായുള്ള ബന്ധം എത്രത്തോളം ശക്തമാണെന്നും അവയെ പ്രസക്തമായി നിലനിർത്തുന്നതെന്താണെന്നും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ടെന്ന് ജയശങ്കർ പറഞ്ഞു. ഇതിനു പുറമെ ഇന്ത്യ എന്താണെന്നും അതിന്റെ ശക്തി എന്താണെന്നും ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ പ്രാധാന്യവും പ്രസക്തിയും തനിക്ക് പൂർണ്ണമായി അറിയാമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
















