ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ലൈഗികാതിക്രമം നടത്തി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ധർമസ്ഥല പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി. അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.
വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി. ഇതിൽ ആറാം നമ്പർ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പർ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽനിന്നും മാത്രമാണ് അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്.
കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടിൽ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.
















