ന്യൂദല്‍ഹി: ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ടിക് ടോക് നിരോധനം നീക്കി എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ വിഡിയോകൾ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല.
2020 ജൂൺ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡാറ്റാ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടിക് ടോക്കും ചൈനീസ് ഉടമസ്ഥതയിലുള്ള മറ്റ് 58 ആപ്പുകളും പെട്ടെന്ന് നിരോധിക്കുകയായിരുന്നു. ഈ ആപ്പുകളിൽ ചിലത് മാറ്റങ്ങളോടെ തിരിച്ചെത്തിയപ്പോൾ, മറ്റുള്ളവ ക്ലോൺ ചെയ്ത പതിപ്പുകളിൽ തിരിച്ചുവരവ് നടത്തി.
ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക്, ഡാറ്റ ദുരുപയോഗം ചെയ്യുകയും ചാരവൃത്തിക്കുള്ള ഉപകരണമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി ഇന്ത്യന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് ചൈനയുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ ടിക് ടോക്ക് നിരോധനം വന്നത്.
















