ന്യൂദൽഹി: ഗുരുവായൂർ ദേവസ്വത്തിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉടൻ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി. ചില താത്കാലിക ജീവനക്കാർ ഫയൽ ചെയ്ത പുതിയ അപേക്ഷയിലാണ് ഉത്തരവ്. ഗുരുവായൂർ ദേവസ്വം ബോർഡിലെ 31 താത്കാലിക ജീവനക്കാരാണ് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തത്.
പുതിയ റിക്രൂട്ട്മെന്റിനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നടപടികളിലെ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് താത്കാലിക ജീവനക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ജീവനക്കാരെ താത്കാലികമായി പിരിച്ചുവിടരുതെന്ന ഉത്തരവ് പുറത്തിറക്കിയത്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ചില താത്കാലിക ജീവനക്കാർ ഫയൽ ചെയ്ത പുതിയ അപേക്ഷയിലാണ് സുപ്രീം കോടതി തത്കാലം ഇവർ ജോലിയിൽ തുടരട്ടെയെന്ന ഉത്തരവ് പുറത്തിറക്കിയത്. പിരിച്ചുവിടലിനെതിരെ താത്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധന ഹർജിയും അപേക്ഷയും സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശുചീകരണം, റൂം ബോയ്, വിളക്ക് വൃത്തിയാക്കൽ തുടങ്ങിയ തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് 2025 മാർച്ച് 29-ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ബോർഡ് ആരംഭിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതിയിലെ അപേക്ഷയിൽ തീർപ്പാകുന്നതുവരെ നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് താത്കാലിക ജീവനക്കാരുടെ ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിച്ചാൽ നിയമന നടപടികൾ നീളാനാണ് സാധ്യത.
താത്കാലിക ജീവനക്കാരെ തുടരാൻ അനുവദിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ദേവസ്വം ബോർഡിന് തിരിച്ചടിയാണ്.
















