റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായാണ് വിവരം.
സമീപ പ്രദേശത്തെ സഗ്വാര ഗ്രാമത്തിൽ ഒരു പെൺകുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ചെപ്ടൺ മാർക്കറ്റിലെ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരളി-ഗ്വാൾഡാം റോഡും തരളി-സാഗ്വാര റോഡും അടച്ചിട്ടതിനാൽ ഗതാഗതം തടസ്സപ്പെട്ടു. അവശിഷ്ടങ്ങളും മുട്ടോളം വെള്ളവും നിറഞ്ഞ വീടുകളിലൂടെ ആളുകൾ നടക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രി മുതൽ എൻഡിആർഎഫിന്റെയും എസ്‌ഡിആർഎഫിന്റെയും സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് പറഞ്ഞു.
ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുട ങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്‌ക്ക് സാധ്യതയു ണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞുവീണ് ബുധനാഴ്‌ച രണ്ട് പേർ മരിച്ചിരുന്നു.
















