യാഗങ്ങള്‍ക്ക് അരണി നിര്‍മ്മിക്കാന്‍ അരയാല്‍ മാത്രം ഉപയോഗിക്കുന്നതെന്തുകൊണ്ട്?
കേരളത്തില്‍ ഉത്തമവൃക്ഷങ്ങളായി കണക്കാക്കുന്നത് അരയാല്‍, പ്ലാവ്, തെങ്ങ് എന്നിവയെയാണ്. അതില്‍ ഏറ്റവും പ്രാധാന്യം അരയാലിനു തന്നെയാണ്. അരയാലില്‍ ത്രിമൂര്‍ത്തി (ബ്രഹ്‌മാവ,് വിഷ്ണു, ശിവന്‍)കളുടേയും സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇന്ന് അരയാലില്ലാത്ത ഒരു ക്ഷേത്രവും കാണില്ല. ക്ഷേത്രദര്‍ശനം നടത്തുന്നവരെല്ലാം അരയാലിനെ പ്രദക്ഷിണം വെക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. അപ്പോള്‍ ചൊല്ലുന്ന മന്ത്രം.
”മൂലതോ ബ്രഹ്‌മരൂപായ,
മദ്ധ്യതോ വിഷ്ണു രൂപിണേ
ശിഖരോ ശിവരൂപായ,
വൃക്ഷരാജയതേ നമഃ”
പ്ലാവിന്റെയും തെങ്ങിന്റെയും മേലേരി (നുറുങ്ങ്) ആണ് ദേവപ്രീതികരമായ ഹോമങ്ങളില്‍ അഗ്‌നി ജ്വലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
നമ്മള്‍ ഹോമകുണ്ഡത്തിലേക്ക് ഹോമദ്രവ്യങ്ങളായ ചമതകള്‍, ഹവിസ്സ്, നെയ്യ്, എള്ള് എന്നിവയെല്ലാം അഗ്‌നിയിലേക്ക്, അഗ്‌നിദേവന്റെ പത്‌നി ‘സ്വാഹാ’ ദേവി വഴി ഹോമിച്ചാലേ അഗ്‌നിദേവന് ആ ദ്രവ്യസമര്‍പ്പണ സങ്കല്പത്തിലുള്ള ദേവതകള്‍ക്ക് അതിന്റെ ഹവിര്‍ഭാഗം എത്തിച്ചു കൊടുക്കാനും അതുവഴി അവര്‍ പ്രീതരായി നമ്മുടെ ദുരിതം നീക്കാനുമാവൂ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നമ്മള്‍ എന്തു ദ്രവ്യവും അഗ്‌നിയിലേക്ക് ഹോമിക്കുമ്പോള്‍ സ്വാഹാ എന്നു ചൊല്ലുന്നത്. അതു കഴിഞ്ഞാല്‍ സ്രുവം നെഞ്ചോടു ചേര്‍ത്ത് ‘ഇദം നഃ മമഃ’ എന്നു ചൊല്ലുന്നു. ഇതൊന്നും എനിക്കു വേണ്ടിയല്ല, ലോകത്തിന്റെ മുഴുവന്‍ നന്മക്കാണ് എന്നാണ് സങ്കല്പം.
അരണി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചാം നൂറ്റാണ്ടില്‍ അഗ്‌നിഹോത്രിയുടെ കാലത്തെ ഒരു ഐതിഹ്യ കഥ പ്രചാരത്തിലുണ്ട്. അതിങ്ങനെ: അഗ്‌നിഹോത്രിയുടെ അനുജന്‍ വള്ളോന്‍, തമിഴ്നാട്ടിലെത്തി തിരുവള്ളുവര്‍ എന്ന പേരില്‍ പ്രസിദ്ധനായി. അക്കാലത്ത് കാവേരി നദിയില്‍ ജലം ക്രമാതീതമായി താണു. അതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇതിനു പരിഹാരം ചെയ്യാന്‍ തന്റെ ജ്യേഷ്ഠന്‍ അഗ്‌നിഹോത്രിക്കേ കഴിയൂ എന്നു തിരുവള്ളുവര്‍ പ്രവചിച്ചു.
അതുപ്രകാരം അഗ്‌നിഹോത്രി കാവേരി നദിയില്‍ പരിഹാരം ചെയ്തപ്പോള്‍ അദ്ദേഹത്തിന് കാവേരി നദിയുടെ അടിയില്‍ നിന്നു മൂന്നു ശൂലങ്ങള്‍ കിട്ടി. അതില്‍ സ്വര്‍ണ്ണശൂലം തൃത്താല ഇല്ലത്തെ പടിഞ്ഞാറ്റിയില്‍ പ്രതിഷ്ഠിച്ചു ഭദ്രകാളി സങ്കല്‍പത്തില്‍ പൂജിച്ചു തുടങ്ങി. ഇരുമ്പുശൂലം വെള്ളിയാംകല്ലില്‍ പ്രതിഷ്ഠിച്ചു. അവിടെ അന്ന് അദ്ദേഹം നട്ട അരയാലാണ് യജ്ഞേശ്വരത്തെ(ശിവന്‍) അരയാല്‍ പരമ്പര. ആ അരയാലിന്റെ കൊമ്പു മുറിച്ചാണ് ഇന്ന് കേരളത്തില്‍ എല്ലാ യാഗങ്ങള്‍ക്കും അരണിയുണ്ടാക്കുന്നത്.
ഭാരതത്തില്‍ എല്ലായിടത്തും യാഗത്തിന് അരണി നിര്‍മ്മിക്കാന്‍ അരയാലിന്റെ കൊമ്പാണ് ഉപയോഗിക്കുന്നത്. അരയാലിന് ഈ ശ്രേഷ്ഠത എങ്ങനെ വന്നു? ഇക്കാര്യം സാഹിത്യ കേസരി പണ്ഡിറ്റ് ഗോപാലന്‍ നായര്‍ എട്ടു വാള്യങ്ങളില്‍ ആറായിരത്തോളം പേജുകളിലായി എഴുതിയ ‘ശ്രീമദ് ഭാഗവത’ത്തില്‍ (ഭാവാര്‍ത്ഥകൗമുദി ഭാഷാ വ്യാഖ്യാനം) വിവരിക്കുന്നുണ്ട്. ഭാഗവതത്തിന്റെ മഹത്ത്വം എല്ലാ ഹിന്ദുകുടുംബങ്ങളിലും എത്തിക്കാന്‍ വേണ്ടിയാണ് ഗുരുവായൂര്‍ ദേവസ്വം വളരെ ചുരുങ്ങിയ വിലയ്‌ക്ക് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
അതില്‍ നമ്മള്‍ ഇന്ന് മനസ്സിലാക്കിയിരിക്കുന്ന പലേ സംഭവങ്ങളുടേയും മൂലകാരണം വ്യക്തമായി പറയുന്നുണ്ട് ഇതില്‍. ശ്രീമദ്ഭാഗവതം നവമസ്‌കന്ധം പതിനാലാം അദ്ധ്യായം, അഞ്ചാം വാള്യത്തില്‍, പേജ് നമ്പര്‍ 996 മുതല്‍ 1015 വരെയയായി ഇക്കാര്യം വ്യക്തമായി വിവരിച്ചിട്ടുണ്ട്.
ഇതേ പുസ്തകം പതിനഞ്ചാം അദ്ധ്യായത്തില്‍ (പേജ് 1016-1103) വരെ) വിശ്വാമിത്രന്റെ ജനനകാരണം വ്യക്തമാക്കുന്നുണ്ട്. അഞ്ചാം വാള്യത്തില്‍ തന്നെ പേജ് 290-ല്‍ ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ബ്രാഹ്‌മണനാകേണ്ടത് എന്നതിനു വിശദീകരണമുണ്ട്. അതു പോലെ പേജ് 1122-ല്‍ ‘പുത്രികാധര്‍മ്മം’ എന്ന ഭാഗം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ്.
യാഗങ്ങള്‍ക്ക് അരണി നിര്‍മ്മിക്കാന്‍ അരയാല്‍ മാത്രം ഉപയോഗിക്കാന്‍ കാരണം എന്തുകൊണ്ട് എന്നതിന് ഉത്തരം ഭാഗവതത്തിലെ നവമസ്‌കന്ധത്തില്‍ 14-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. താരയില്‍, ചന്ദ്രനില്‍ നിന്ന് ബുധന്‍ ജനിച്ചതും, ബുധനില്‍ നിന്ന് പുരൂരവസ്സുണ്ടായതും വിവരിക്കുന്നത് ഈ ഭാഗത്താണ്. വംശമൂലപുരുഷനായ ചന്ദ്രന്റെ ഉത്പത്തി ഇങ്ങനെ: ആയിരം ശിരസ്സുകളും, ആയിരം ബാഹുക്കളുമുള്ള, പരമപുരുഷനായ ശ്രീനാരായണന്റെ നാഭിയാകുന്ന ഹൃദയത്തില്‍ നിന്ന് ലോകരൂപമായ ഒരു താമരപ്പൂവുണ്ടായി. അതില്‍ നിന്നും ബ്രഹ്‌മാവുണ്ടായി. ബ്രഹ്‌മപുത്രനായിട്ട് അത്രിമഹര്‍ഷിയുണ്ടായി. ഗുണങ്ങള്‍ കൊണ്ട് അദ്ദേഹം പിതാവിനോടു തുല്യനായിരുന്നു. അത്രിയുടെ ആനന്ദജലബിന്ദുക്കളില്‍ നിന്നാണ് സോമന്‍-ചന്ദ്രന്‍- ജനിച്ചത്. സോമനെ ബ്രാഹ്‌മണര്‍, ഔഷധികള്‍, നക്ഷത്രഗണങ്ങള്‍ ഇവയുടെ നാഥനായിട്ടു ബ്രഹ്‌മാവു നിശ്ചയിച്ചു. അത്രിപുത്രനായ സോമന്‍ മൂന്ന് ലോകങ്ങളേയും ജയിച്ചു. അപ്പോഴേക്കും അഹങ്കാരം അധികരിച്ചു.
ബ്രാഹ്‌മണാദികളുടെ നാഥനെന്നുള്ള ഹുംകൃതിയാല്‍ ബൃഹസ്പതിയുടെ ഭാര്യയായ താരയെ ബലമായി സ്വാധീനപ്പെടുത്തി. ഇപ്രകാരം താര നിമിത്തമായുണ്ടായ യുദ്ധം ദേവന്മാര്‍ക്കും അസുരന്മാര്‍ക്കം നാശത്തിനു കാരണമായി ഭവിച്ചു. അംഗീരസ മഹര്‍ഷി ഈ യുദ്ധകാരണം ബ്രഹ്‌മാവിനെ അറിയിച്ചു. ബ്രഹ്‌മാവ് ചന്ദ്രനെ ശകാരിച്ചു. താരയെ അവളുടെ ഭര്‍ത്താവായ ബൃഹസ്പതിക്ക് കൊടുപ്പിച്ചു. താര ചന്ദ്രനെപ്പോലെ ശോഭയുള്ള ഒരു പുത്രനെ പ്രസവിച്ചു. താരയില്‍ ചന്ദ്രനു ജനിച്ച ഈ പുത്രനു ബ്രഹ്‌മാവ് ബുധന്‍ എന്ന് നാമം നല്‍കി.
ബുധന് ഇളയില്‍ പുരൂരവസ്സുണ്ടായി. മിത്രാവരുണ ശാപത്താല്‍ ഉര്‍വ്വശി ഒരു മനുഷ്യസ്ത്രീയായി ജനിച്ചു. അപ്സര സ്ത്രീയായ ഉര്‍വ്വശി ബുധനെ പ്രണയിച്ചു വിവാഹം ചെയ്തു. ചന്ദ്രന്‍ ഉര്‍വ്വശിയെ ചന്ദ്രലോകത്തേക്കു കൊണ്ടു പോകാന്‍ ഗന്ധര്‍വ്വന്മാരെ അയച്ചു. അവര്‍ പല മായാജാലങ്ങള്‍ കൊണ്ടും പുരൂരവസ്സില്‍ നിന്ന് ഉര്‍വ്വശിയെ വേര്‍പെടുത്തി ചന്ദ്രലോകത്തേക്കു കൊണ്ടുപോയി. വീണ്ടും ഇവര്‍ തമ്മില്‍ കണ്ടു. ഗന്ധര്‍വ്വന്മാരെ സന്തോഷിപ്പിച്ചാല്‍ അവര്‍ എന്നെ അങ്ങേക്കു നല്‍കും എന്ന് പുരൂരവസ്സിനോടു പറഞ്ഞു. സ്തുതിനമസ്‌കാരാദികള്‍ കൊണ്ട് പ്രസന്നരായ ഗന്ധര്‍വ്വന്മാര്‍, അഗ്‌നി ജനിക്കുന്ന ഒരു ‘പാത്രവിശേഷം’ കൊടുത്തുകൊണ്ടു പറഞ്ഞു: ”ഇതില്‍ നിന്നുണ്ടാകുന്ന അഗ്‌നി കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുക. എന്നാല്‍ മരണാനന്തരം ഉര്‍വ്വശിയെ അങ്ങേയ്‌ക്കു ലഭിക്കും” എന്ന് അനുഗ്രഹിച്ചു. രാജാവ് അഗ്‌നിഹോത്രത്തിന് ഈ പാത്രവിശേഷത്തില്‍ നിന്ന് അഗ്‌നി ജ്വലിപ്പിച്ചു. എന്നാല്‍ ഉര്‍വ്വശിയെ കിട്ടിയില്ല. നിരാശനായ അദ്ദേഹം ഈ അഗ്‌നിസ്ഥാലിയെ കാട്ടില്‍ തന്നെ വെച്ച് മടങ്ങിപ്പോയി.
അപ്പോഴേക്കും ത്രേതായുഗം ആരംഭിച്ചു. അപ്പോള്‍ പുരൂരവസ്സ് രാജാവിന്റെ മനസ്സില്‍ അഗ്‌നിഹോത്രാദി കര്‍മ്മങ്ങളുടെ സമ്പ്രദായത്തെ ബോധിപ്പിക്കുന്ന മൂന്ന് വേദങ്ങളും പ്രാദുര്‍ഭവിച്ചു.
അനന്തരം രാജാവ് ‘അഗ്‌നിസ്ഥാലിയെ’ സ്ഥാപിച്ചിരുന്ന സ്ഥാനത്തു ചെന്നു നോക്കി. ശമീഗര്‍ഭത്തില്‍ നിന്ന് (അഗ്‌നിസ്ഥാലിയുടെ മദ്ധ്യത്തില്‍ നിന്ന്) പുറപ്പെട്ടിരിക്കുന്ന അശ്വത്ഥവൃക്ഷം നില്‍ക്കുന്നതു കണ്ടു. ആ അശ്വത്ഥത്തിന്റെ അന്തര്‍ഭാഗത്തില്‍ അഗ്‌നിയുണ്ടെന്ന് രാജാവു ധരിച്ചു. അതില്‍ നിന്ന് അഗ്‌നിയെ ഉദ്ഭവിപ്പിക്കുവാന്‍ ഉപകരിക്കുന്ന മാര്‍ഗ്ഗം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഫുരിച്ചു. അശ്വത്ഥത്തില്‍ നിന്ന് മൂന്നു കഷണം മുറിച്ചുണ്ടാക്കി. ഒന്നിനെ താഴത്തും, മറ്റൊന്നിനെ മുകളിലും, മൂന്നാമത്തേതിനെ ഈരണ്ടിനും മദ്ധ്യത്തില്‍ കടകോലിന്റെ നിലയിലുമുറപ്പിച്ചു. അഗ്‌നിയെ ജനിപ്പിക്കുന്ന ഈ അശ്വത്ഥഖണ്ഡങ്ങള്‍ക്ക് അരണിയെന്ന് പേരു നല്‍കി. താഴത്തെ അരണിയെ ഉര്‍വ്വശിയായിട്ടും, മീതെയുള്ളതിനെ തന്റെ സ്വരൂപമായിട്ടും, നടുവിലുള്ള സന്ധാരണിയെ പുത്രനായിട്ടും മന്ത്രപൂര്‍വ്വം ധ്യാനിച്ചു മഥനം ചെയ്തു. നിരന്തരം കടഞ്ഞപ്പോള്‍ അതില്‍ നിന്ന് അഗ്‌നി ജനിച്ചു.
ഈ അഗ്‌നിക്ക് ഇഹത്തിലും പരത്തിലും ലഭിക്കാവുന്ന വേദത്തെയും ധനത്തെയും ഭോഗ്യപദാര്‍ത്ഥ ങ്ങളെയും സമ്പാദിച്ചു കൊടുപ്പാന്‍ മാഹാത്മ്യമുള്ളതിനാല്‍ ‘ജാതവേദസ്സ്’ എന്ന പേരുണ്ടായി. വേദവും ധനവും ഇതില്‍ നിന്ന് ജനിക്കും. അതിനാല്‍ ജാതവേദസ്സ് എന്നത് അന്വര്‍ത്ഥം. അഗ്‌നിയെ ഉദ്ഭവിപ്പിക്കുന്ന സമ്പ്രദായം മൂന്നു വിധത്തിലുള്ള സംസ്‌കാര കര്‍മ്മത്തെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് അഗ്‌നിക്കും ത്രൈവിദ്ധ്യം സിദ്ധമായി. ആഹവനീയം, ഗാര്‍ഹ്യപത്യം, ദക്ഷിണാഗ്‌നി എന്നീ മൂന്ന് നാമധേയങ്ങള്‍ കൊണ്ട് വ്യവഹരിക്കുന്നു. അഗ്‌നിഹോത്ര കര്‍മ്മാനുഷ്ഠാനത്താല്‍ സ്വര്‍ലോകം ലഭിക്കുമെന്നു കണ്ടതിനാല്‍ പുരൂരവസ്സ് രാജാവ് അഗ്‌നിയെ സ്വപുത്രനായി കല്‍പിച്ചു. അഗ്‌നിഹോത്രത്തില്‍ വൃഷ്ടിയും അതില്‍ നിന്ന് ധാന്യങ്ങളും ഉണ്ടാകുന്നതിനാല്‍ അഗ്‌നിയില്‍ നിന്ന് ധനം ഉണ്ടാകുന്നു.
ഉര്‍വ്വശീലോകം സിദ്ധിക്കണണെന്നാഗ്രഹിക്കുന്ന ആ പുരൂരവസ്സ് മഥനത്തില്‍ നിന്നുത്ഭവിച്ച ആ അഗ്‌നി കൊണ്ടുള്ള കര്‍മ്മത്താല്‍ യജ്ഞങ്ങളുടെ ഫലദാതാവും, ജ്ഞാനാദികളായ ആറു ഗുണങ്ങള്‍ തികഞ്ഞവനുമായി.
അനാദിസിദ്ധമായ വേദോക്തകര്‍മ്മാനുഷ്ഠാനം അടുത്ത കാലത്തുണ്ടായ വിധത്തില്‍ വര്‍ണ്ണിക്കുന്നതു കേട്ട് പരീക്ഷത്തു രാജാവിന്റെ ആശ്ചര്യഭാവത്തെ കണ്ടറിഞ്ഞ ശ്രീശുകാചാര്യര്‍ പറഞ്ഞു. ബ്രഹ്‌മകല്പത്തിന്റെ പ്രഥമ സത്യയുഗത്തില്‍ ‘പ്രണവം’ ഒന്നു മാത്രമാണ് വേദമായിരുന്നത്. ശ്രീ നാരായണന്‍ ഏകന്‍ മാത്രമാണ് ദേവന്‍. അഗ്‌നിയും ഒന്നു മാത്രം. അത് ലൗകികാഗ്‌നി തന്നെ. വര്‍ണ്ണവും ഒന്നു തന്നെ.
ത്രേതയുഗത്തിന്റെ ആദിയില്‍ പുരൂരവസ്സിന്റെ ഹൃദയത്തില്‍ നിന്ന് അനാദിയായ വേദത്രയവും പ്രകടമായി. വേദാദികള്‍ അനാദികള്‍ തന്നെ. പുരൂരവസ്സാകട്ടെ പുത്രസ്ഥാനീയമായ അഗ്‌നികൊണ്ട് ശ്രീഹരിയെ ഭജിച്ച് ഗന്ധര്‍വ്വലോകത്തെ പ്രാപിച്ചു. അരണിയുടെ ഉത്ഭവം ഇതില്‍ നിന്ന് വ്യക്തമാണല്ലോ.
















