ബെംഗളൂരു: ധര്‍മ്മസ്ഥലയ്‌ക്കെതിരായ ദുഷ്പ്രചാരണത്തില്‍ ദേശാഭിമാനി പത്രം കാട്ടിയ ആവേശം ഒരു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢഅജണ്ടയ്‌ക്ക് പിന്നിലെ ഇടത്പക്ഷ കരങ്ങള്‍ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി ഒരു മാസത്തോളം ദേശാഭിമാനി ധര്‍മ്മസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ എഴുതുകയാണ്. അതിന് അവര്‍ പരമാവധി ഭീതി പരത്താന്‍ പാകത്തില്‍ ‘ധര്‍മ്മസ്ഥല സ്ത്രീകളുടെ കൂട്ടക്കൊല’ എന്ന പേരില്‍ ഒരു പ്രത്യേക ഗ്രാഫിക് ആര്‍ടും ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ചേര്‍ത്തിരുന്നു.
കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവും ധര്‍മ്മസ്ഥലയ്‌ക്കെതിരായ കാമ്പയിനില്‍ ശക്തമായി ചരടുവലിച്ചതായും ആരോപണമുണ്ട്. ദി ന്യൂസ് മിനിറ്റ് എന്ന ബെംഗളൂരു ആസ്ഥാനമായ ഇടത് ചായ് വുള്ള ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റും ദേശാഭിമാനിയ്‌ക്കൊപ്പം നിലകൊണ്ടിരുന്നു.
ശുചീകരണത്തൊഴിലാളിയായ, പെണ്‍കുട്ടികളുടെ ശവം മറവു ചെയ്ത വ്യക്തിയെ ഏറെ ബഹുമാനത്തോടെയാണ് ദേശാഭിമാനി അവതരിപ്പിച്ചിരുന്നത്. ഒരു മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴി വെണ്ടയ്‌ക്കാ അക്ഷരത്തിലാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. “ചത്ത നായയെ കുഴിച്ചിടുന്നതു പോലെയായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്. കുഴിയെടുക്കാൻ കഴിയുന്ന എവിടേയും മൃതദേഹം മറവു ചെയ്തു. താന്‍ അവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. അവരില്‍ നിന്നും ഞാന്‍ വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ടെന്ന് അവര്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ പറഞ്ഞത് പഞ്ചായത്ത് അധികൃതരല്ല. ധര്‍മ്മസ്ഥല ക്ഷേത്രം അധികാരികളാണ്.” – ദേശാഭിമാനി പ്രസിദ്ധീകരിച്ച ശുചീകരണത്തൊഴിലാളിയുടെ മൊഴിയാണിത്. പച്ചക്കള്ളം പറഞ്ഞ ഈ ശുചീകരണത്തൊഴിലാളിയെ വലിയ നന്മമരമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്.
വാസ്തവത്തില്‍ താന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ഈ ശുചീകരണത്തൊഴിലാളി തന്നെ ഏറ്റു പറഞ്ഞതോടെ ഇയാളുടെ പേര് തന്നെ മാസ്ക് മേന്‍ എന്നായിരിക്കുകയാണ്. എല്ലാ കള്ളത്തരങ്ങളും ഉള്ളിലൊളിപ്പിച്ച ഇയാള്‍ പറഞ്ഞ കഥകള്‍ മുഴുവന്‍ ആരോ ഇയാളെ പഠിപ്പിച്ച കഥകളായിരുന്നു. കേരളത്തിലെ പെണ്‍കുട്ടിയെ കുഴിച്ചിട്ടു എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ കേരളത്തിലെ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഹാജരാക്കാന്‍ ഗൂഢാലോചനയുടെ ഭാഗഭാക്കായ ലോബികള്‍ തയ്യാറെടുത്തിരുന്നതാണത്രെ. അപ്പോഴേക്കും തിരക്കഥ പൊളിഞ്ഞുവീണു. 17 പ്ലോട്ടുകള്‍ കിളച്ചുമറിച്ചിട്ട് നൂറ് മൃതദേഹാവശിഷ്ടങ്ങള്‍ പോയിട്ട് രണ്ട് അസ്ഥികൂടം പോലും തികച്ചും കിട്ടിയില്ല. ഇതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യുന്ന വിധം മാറിയത്. ഇതോടെ മലയാളി പെണ്‍കുട്ടികളുടെ മാതാപിതാക്കളായി നടിച്ച് രംഗത്ത് വരേണ്ടിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായും പറഞ്ഞുകേള്‍ക്കുന്നു.
















