ടെൽ അവീവ് : ഗാസ നഗരം പിടിച്ചെടുക്കുന്നതിന് അന്തിമ അനുമതി നൽകുമെന്നും ശേഷിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെ വീണ്ടെടുക്കുന്നതിനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായ യുദ്ധം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഹമാസുമായി പുനരാരംഭിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു അന്തിമ അനുമതി നൽകിയതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ ഗാസ സിറ്റിയിൽ ഒരു വലിയ ആക്രമണം ആരംഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അറബ് മധ്യസ്ഥരുടെ വെടിനിർത്തൽ നിർദ്ദേശത്തിന് സമ്മതിച്ചതായി ഹമാസ് ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ഇസ്രായേലും ഇത് അംഗീകരിച്ചാൽ ആക്രമണം നിർത്താൻ കഴിയും. വടക്കൻ ഗാസ മുനമ്പിലെ മെഡിക്കൽ ഓഫീസർമാരെയും അന്താരാഷ്‌ട്ര സംഘടനകളെയും വിപുലമായ ഓപ്പറേഷനു മുന്നോടിയായി ഇവിടെ നിന്നും നീങ്ങാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 60,000 റിസർവ് സൈനികരെ വിളിക്കാനും 20,000 അധിക സൈനികരുടെ സേവനം നീട്ടാനും സൈന്യം പദ്ധതിയിടുന്നു.
അതേസമയം വ്യാഴാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 36 പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആശുപത്രികൾ അറിയിച്ചു. തെക്കൻ ഇസ്രായേലിലെ സൈന്യത്തിന്റെ ഗാസ കമാൻഡ് സന്ദർശിച്ച നെതന്യാഹു, ഗാസ നഗരം തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ പദ്ധതി അംഗീകരിക്കുമെന്ന് പറഞ്ഞു, എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകളിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ ഉടൻ ആരംഭിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
















