യവനചിന്തകനായിരുന്ന തെയ്‌ലസ്സ് ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ട് മുമ്പാണ് ജീവിച്ചിരുന്നത്. തെയ്‌ലസ്സിനോട് ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു: ”ഗുരോ, ഏറ്റവും പ്രയാസമുള്ളകാര്യമെന്താണ്?”
മന്ദഹാസവദനനായ ഗുരുവിന്റെ മറുപടി ഇങ്ങനെ: ”നിന്നെത്തന്നെയറിയുക.”
ഈ ചോദ്യവും ഉത്തരവും ഗ്രീക്കുകാര്‍ അപ്പോളോദേവന്റെ ക്ഷേത്രത്തിനുമുമ്പില്‍ കൊത്തിവെച്ചിട്ടുണ്ട്.
സ്വയം അറിയാന്‍ കഴിയാത്തതും ശ്രമിക്കാത്തതുമാണ് മനുഷ്യജന്മത്തിന്റെ നിഷ്ഠൂരമായ വിധിയ്‌ക്കാകമാനം കാരണമാകുന്നത്.
മനുഷ്യന്‍ ആകാശവും ഭൂമിയുമാണെന്നും അതുകീഴ്‌പ്പെടുത്തിക്കഴിഞ്ഞാല്‍ അതിനപ്പുറത്തേക്കു കുതിക്കുമെന്നും ഐതരീയോപനിഷത്തിലെ മനുഷ്യോല്‍ക്കര്‍ഷം എന്ന അനുവാകം വിശദമാക്കുന്നുണ്ട്.
ചക്രവാളത്തിന്റെ മതില്‍ക്കെട്ടില്‍ നിന്നുകൊണ്ട് ഗോളങ്ങളെടുത്തു പന്തടിക്കുന്ന മനുഷ്യന്‍ സ്വയം അവനവന്റെ ഉള്ളറിയാന്‍ ശ്രമിക്കുന്നില്ല. ഉള്ളറിയാത്ത സ്‌നേഹമാണ് വൈരമായിമാറുന്നത്.
സോഫോക്ലിസ്സിന്റെ ആന്റിഗണി എന്ന നാടകത്തില്‍ ആട്ടിടയന്മാര്‍ പാടുന്ന ഒരു സംഘഗീതിയില്‍ (കോറസ്സ്) ഇങ്ങനെയൊരുഭാഗമുണ്ട്: ”Wonders are many, but none is more
wonderful than Man” ലോകത്തിലെത്രയെത്ര അത്ഭുതങ്ങള്‍. പക്ഷേ മനുഷ്യനോളം വിചിത്രമായ മറ്റൊരത്ഭുതം വേറെയില്ല. എക്കാലത്തേയും മനുഷ്യനുവേണ്ടിയാവണം യവനനാടകകൃത്ത് ഇങ്ങനെ പാടിയത്.
ചത്തും കൊന്നും മനുഷ്യന്‍ ജയക്കൊടി നാട്ടുന്നു. ഒക്കെയും വെട്ടിപ്പിടിച്ചുമുന്നേറവേ നാം എന്തുനേടിയെന്ന് ഒട്ടുസ്വഗതമായി ചോദിക്കുക. മെച്ചപ്പെട്ട ഒരു പ്രസ്താവന നടത്താന്‍ കഴിയുമോ?
ഇവിടെയാണ് ഭര്‍ത്തൃഹരിയുടെ ഒരു ശ്ലോകം സാര്‍ത്ഥകത നേടുന്നത്.
”ആയുഃ കല്ലോലലോലം
കതിപയദിവസ
സ്ഥായിനീ യൗവ്വനശ്രീ
അര്‍ത്ഥാസങ്കല്പ
കല്പാഘനസമയ, തടി
ദ്വിഭ്രമാഭോഗപൂഗാ
കണ്ഠാശ്ലേഷോപഗുഢം
തദപിനചിരംയത്പ്രിയാഭിഃ
പ്രണീതം ബ്രഹ്‌മണ്യാസക്ത
ചിത്താ ഭവത ഭവഭയാം
ഭോധി പാരം പരീതും”
ആയുസ്സ്, തിരമാലകളെപ്പോലെ ഇളകിയാടി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. യൗവ്വനത്തിന്റെ തീക്ഷ്ണമായ ഐശ്വര്യം അല്പദിവസത്തേക്കുമാത്രം. ധനമാകട്ടെ മനോരാജ്യം പോലെയാണ്. മഴക്കാലത്തെ കൊള്ളിമീന്‍പോലെയാണ് സുഖഭോഗങ്ങള്‍. പെട്ടെന്നു മിന്നിപ്രകാശിച്ചിട്ട് കാണാതാവുന്നു. ഭാര്യയുമൊത്തുള്ള കുടുംബജീവിതവും ഏറെ നീണ്ടുനില്‍ക്കുന്നില്ല.
മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. മനസ്സാണ് ലോകം സൃഷ്ടിക്കുന്നത്. നമുക്കു മനസ്സില്ലെങ്കില്‍ നമുക്കു ലോകവുമില്ല. ദുഃഖസുഖങ്ങളും വിണ്‍നരകങ്ങളും ഒക്കെയും മനസ്സിന്റെ സൃഷ്ടിതന്നെ.
”ഞാന്‍ പൂര്‍ണ്ണനല്ല. പക്ഷെ, പൂര്‍ണ്ണതനേടാന്‍ ഞാന്‍ യത്‌നിക്കുന്നു.” മഹാത്മാഗാന്ധി പറഞ്ഞു.
മരച്ചില്ലയില്‍നിന്നും ഉണര്‍ന്ന് പൂര്‍ണ്ണതയിലേക്കുള്ള ഉഡ്ഡയനത്തിന് ചിറകുകള്‍ സജ്ജമാക്കുക.
അതു പൂര്‍ണ്ണമാണ്.
ഇതു പൂര്‍ണ്ണമാണ്.
ആ പൂര്‍ണ്ണത്തില്‍നിന്ന് ഈ പൂര്‍ണ്ണമുയരുന്നു.
പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണമെടുത്താന്‍ പൂര്‍ണ്ണം മാത്രം.
പറന്നുപറന്ന് അവിടെയെത്തുമ്പോള്‍ ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്ന ബോധം ഒരുവനുണ്ടാവണം. അതുണ്ടാവട്ടെ.
















