തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. നിലവിലെ കണക്കനുസരിച്ച് ഓണം കടന്നുകിട്ടാന്‍ ഏതാണ്ട് 20,000 കോടിയിലധികം വേണ്ടിവരും. 25 ലക്ഷം രൂപയ്‌ക്കു മുകളിലെ ബില്ലുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പത്തുലക്ഷം രൂപയ്‌ക്ക് മുകളിലെ ബില്ലുകള്‍ക്ക് ബാധകമാക്കി. ഇനിമുതല്‍ പത്തുലക്ഷം രൂപയ്‌ക്ക് മുകളിലുളള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.
നിയന്ത്രണം കടുപ്പിച്ചതു സംബന്ധിച്ച നിര്‍ദേശം എല്ലാ ട്രഷറി ശാഖകള്‍ക്കും കൈമാറി. അതേസമയം, ഇടപാടുകാര്‍ക്ക് നിക്ഷേപം പിന്‍വലിക്കുന്നതിനും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും നിയന്ത്രണമില്ല. ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുളള ഫയല്‍ മന്ത്രിയുടെ പരിഗണനയിലുണ്ട് എന്നാല്‍ ഓണത്തിനു മുന്‍പ് വേണോ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വേണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഓണം ആഘോഷിച്ച് കഴിയുന്നതോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനപ്രതിസന്ധി കൂടുതൽ രൂക്ഷമാകും. വായ്‌പ എടുക്കുന്നതിന് പരിധിയുണ്ട്. എന്നാലും പരമാവധി വായ്‌പകള്‍ എടുക്കാന്‍ തന്നെയാണ് തീരുമാനം. ആദ്യ ഒന്‍പതുമാസം കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്‌പ 29,529 കോടി രൂപയാണ്. അതില്‍ നല്ലൊരുവിഹിതം ഇതിനകം എടുത്തിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ പിന്നെയും മൂന്നുമാസം കൂടി കടന്നുപോകാനുമുണ്ട്. അതുകൊണ്ടുതന്നെ വായ്‌പ എടുക്കുന്നതില്‍ സൂക്ഷ്മതയും ആവശ്യമാണ്.
മാസാദ്യം ഓണം വരുന്നതു കൊണ്ടുതന്നെ ശമ്പളം നല്‍കേണ്ടതുണ്ട്. പുറമെ ബോണസ്, അഡ്വാന്‍സ് തുടങ്ങിയ ചെലവുകളും വരും. ഒപ്പം സര്‍ക്കാരിന് വലിയ ബാദ്ധ്യതയായി വിപണി ഇടപെടലും ഇക്കുറി ഉണ്ടാകും എന്നാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതില്‍ പ്രധാനം വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ്. ഓണത്തിന് സര്‍ക്കാര്‍ വിപണികളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ കുറവ് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും സ്വീകരിക്കേണ്ടത് ഉണ്ടെന്ന് ഭഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം കൂടി നല്ലൊരു തുക ആവശ്യമായി വരും.
















