പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇത്തരം വിവാഹത്തിന് അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തരവ് പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരെ 2012 ല്‍ ഭാരത പാര്‍ലമെന്റ് പോക്‌സോ നിയമം പാസാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്ന ഈ നിയമത്തെയും ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീംകോടതി നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പെണ്‍കുട്ടി മൈനര്‍ ആയതിനാല്‍ ലൈംഗികവേഴ്ചയ്‌ക്ക് അനുമതി കൊടുക്കാനുള്ള പ്രാപ്തിയില്ല എന്നതിനാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ‘പോക്‌സോ’ നിയമത്തില്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കേസുകളില്‍, ‘ഇര’യുടെ സമ്മതം ഉണ്ടെങ്കില്‍പ്പോലും ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇതൊക്കെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എന്തുകൊണ്ട് കാണാതെപോയെന്ന് മനസ്സിലാവുന്നില്ല.
രാജ്യത്തെ നിയമമനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹിതയാവാന്‍ കഴിയില്ലെന്നിരിക്കെ മുസ്ലിം വ്യക്തി നിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും കണക്കിലെടുക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും കോടതി തള്ളിയിരിക്കുന്നു. ഇതില്‍ നിയമപ്രശ്‌നമൊന്നും ഇല്ലെന്നും, അഥവാ ഉണ്ടെങ്കില്‍തന്നെ അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത്തരം നിയമ പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്ന, ഉന്നയിക്കേണ്ട ഒരു കേസിന്റെ കാര്യത്തില്‍ കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിര്‍ഭാഗ്യകരം എന്നു മാത്രമേ പറയാനുള്ളൂ.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്കു പുറമേ ദല്‍ഹി ഹൈക്കോടതിയുടെയും വിധിക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ അപ്പീല്‍ നല്‍കിയത്. ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായി എന്നത് പോക്‌സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലും സുപ്രീംകോടതി വിധി കണക്കിലെടുത്തതായി തോന്നുന്നില്ല. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് കുറ്റകരമാണോ എന്നൊക്കെ സുപ്രീംകോടതി വിധിയില്‍ ചോദിച്ചിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. മാനസികമായി പക്വത വരാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തീരുമാനിക്കുന്നത്. പ്രായപൂര്‍ത്തി എന്നത് ശാരീരികമായി മാത്രം നിര്‍ണയിക്കാവുന്ന ഒന്നല്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതിലേക്കൊന്നും കോടതിയുടെ കണ്ണു പോയിട്ടില്ലെന്നുണ്ടോ? എങ്കില്‍ അത് വലിയ പാളിച്ച തന്നെയാണ്.
നിയമത്തിനു മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന തത്ത്വത്തിനെതിരാണ് ‘പ്രായപൂര്‍ത്തിയാവാത്ത’ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി. ഇത് അങ്ങേയറ്റം വിവേചനപരമാണ്. രാജ്യത്തെ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ നിയമപരമായി പ്രായപൂര്‍ത്തിയാവുന്നത് 18 വയസ്സിലും ആണ്‍കുട്ടികള്‍ 21 വയസ്സിലുമാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കൊണ്ടുവരുന്നത് ഒട്ടും അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തെ നിയമത്തിനുമേല്‍ മത നിയമത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുകയായിരിക്കും. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഈ കോടതിവിധിയോടെ അംഗീകരിക്കപ്പെടുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കിയാല്‍ അത് മതത്തിന്റെ പേരില്‍ നടക്കുന്ന ലൈംഗിക പീഡനവും ചൂഷണവും വ്യാപകമാക്കും. ജനസംഖ്യാപരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മതേതരത്വത്തിന്റെയും വനിതാ വിമോചനത്തിന്റെയു മൊക്കെ വക്താക്കള്‍ ഇപ്പോഴത്തെ കോടതിവിധി കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്. മതമൗലികവാദികളെ ഭയന്നാണ് ഇവര്‍ പ്രതികരിക്കാത്തത്. വര്‍ഗീയ വോട്ടുബാങ്കിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും മിണ്ടുന്നില്ല. പല കാരണങ്ങളാല്‍ ഇപ്പോഴത്തെ വിധി പുനഃ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.
















