ന്യൂദല്‍ഹി: 30 ദിവസം ജയിലില്‍ കിടന്നാല്‍ മുഖ്യമന്ത്രി സ്ഥാനം തെറിയ്‌ക്കുന്ന പുതിയ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ജോണ്‍ ബ്രിട്ടാസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബുധനാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ലുകളില്‍ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്‌ക്കുകയോ ചെയ്താൽ മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി എന്നിവർക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാനം നഷ്ടപ്പെടുമെന്ന് നിർദ്ദേശിക്കുന്നു. നീതി ഉറപ്പാക്കുന്ന, ഒരേ സമയം കുറ്റവാളികളുമായി കൈകോര്‍ക്കുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും അതേ സമയം അധികാരക്കേസരകളില്‍ അമര്‍ന്നിരിക്കുകയും ചെയ്യുന്ന പഴയ രാഷ്‌ട്രീയസംസ്കാരം ഇല്ലാതാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍.
എന്നാല്‍ ഈ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിക്കുന്നത്. രാഷ്‌ട്രീയത്തെ കുറ്റകൃത്യങ്ങളില്‍ നിന്നും വിമുക്തമാക്കാന്‍ ഉദ്ദേശിച്ചുള്ള ഈ ബില്ലുകൾ എന്തിനാണ് പ്രതിപക്ഷം എതിര്‍ക്കുന്നത് എന്ന് വ്യക്തമാണ്. കുറ്റകൃത്യത്തിന്റെ രാഷ്‌ട്രീയസംസ്കാരമാണ് അവര്‍ ആഗ്രഹിക്കുന്നത്. അമിത് ഷായുടെ ബില്ലുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ ആദ്യം എതിര്‍ത്തത് എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസിയാണ്.
തുടർന്ന് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളും ബഹളവും ഉണ്ടായതിനെ തുടർന്ന് ലോക്‌സഭാ സ്പീക്കർ ഉച്ചകഴിഞ്ഞ് 3 മണി വരെ നടപടികൾ നിർത്തിവച്ചു. തുടർന്ന് സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹളം വച്ചു. ഇതേ തുടർന്ന് പാർലമെൻ്റ് നടപടികൾ വൈകുന്നേരം അഞ്ച് മണിവരെ നിർത്തി വച്ചു. .
പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്‌ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു.
ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും.
















