ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്നും കാണാതായ 20കാരിയെ രണ്ടു ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിൽ റോഡരുകിൽ നിന്നുമാണ് കണ്ടെത്തിയത്.
സർക്കാർ വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ വർഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വർഷിത ഓഗസ്റ്റ് 14ന് അവധി അപേക്ഷ നൽകിയ ശേഷം ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹം തിരിച്ചറിയാൻ കുടുംബാംഗങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് വിളിപ്പിച്ചത് അവരെ തളർത്തി. തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരിക്കാം വർഷിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതെന്ന് അധികൃതർ സംശയിക്കുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം കൃത്യമായി അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഈ മാസം ആദ്യം തുമകൂരുവിൽ, ലക്ഷ്മിദേവമ്മ എന്ന 42 വയസ്സുള്ള ഒരു സ്ത്രീയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു. ഓഗസ്റ്റ് 7 ന് ഒരു നായ അവരുടെ അറ്റുപോയ കൈകൾ വലിച്ചിഴയ്‌ക്കുന്നത് ആദ്യം കണ്ടു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മനഃപൂർവ്വം അവയവഛേദം നടത്തുകയായിരുന്നു, ഇത് പ്രദേശത്തെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
















