ചെന്നൈ: കുടുംബം തകർത്തവന്റെ കൂടെ ആണ് പാർട്ടിയെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്ന് ചെന്നൈ വ്യവസായി ഷർഷാദ്. കുടുംബത്തേക്കാൾ വലുതല്ല ഏത് പാർട്ടി സെക്രട്ടറിയുടെ മകനും. ഇനിമുതൽ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയിൽ നിന്നാണെന്നും ഷർഷാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസ് ഒരു മീഡിയ സുഹൃത്തു മുഖേനെ ലഭിച്ചുവെന്നും അതിന് എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നൽകുന്നതാണ്. ശേഷം കോടതിയിൽ കാണാമെന്നും ഷർഷാദ് വ്യക്തമാക്കി. സിപിഎം പിബിക്ക് ഷർഷാദ് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗോവിന്ദൻ ഷർഷാദിന് കൊച്ചിയിലെ അഭിഭാഷകൻ എം രാജഗോപാലൻ നായർ മുഖേനെയാണ് വക്കീൽ നോട്ടീസയച്ചത്.
ഷർഷാദിന്റെ നടപടി എംവി ഗോവിന്ദന്റെ പ്രതിച്ഛായയെയും രാഷ്‌ട്രീയ വിശ്വാസ്യതയെയും ബാധിച്ചെന്നും വ്യക്തമാക്കുന്നു. മകൻ വഴി രഹസ്യ രേഖ ചോർത്തിയെന്ന തരത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും ഇത് അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
















