പാലക്കാട്: പട്ടാപ്പകല്‍ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കുറുവ സംഘത്തില്‍പ്പെട്ട സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി (33) ആണ് പിടിയിലായത്.
പാലക്കാട് മേഴ്‌സി കോളജ് ഭാഗത്തെ താമസിക്കുന്ന സുധപ്രേമിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതി നഗരത്തിൽ വിവിധയിടങ്ങളിൽ സമാന രീതിയിൽ മോഷണം നടത്തിയതായി സംശയിക്കുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യും. ലക്ഷ്മിക്കെതിരെ എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ടൗണിലെ പല ഭാഗങ്ങളിലായി തമ്പടിച്ച് പകലും രാത്രിയും ആളില്ലാത്ത വീടുകളിലെത്തി കളവ് നടത്തുന്നതാണ് ഇവരുടെ രീതി. നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പട്രോളിങ് ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
പാലക്കാട് എഎസ്പി രാജേഷ് കുമാർ, വിപിൻ കുമാർ എസ്, എസ്ഐമാരായ മഹേഷ് കുമാർ എം, ഹേമലത വി, ശ്രീതു, എഎസ്ഐ ബിജു, സുനിമോൾ, ഉഷ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ് ആർ, സുനിൽ സി, അജിത് കുമാർ, പ്രിയൻ എന്നിവരാണ് മോഷണക്കേസിൽ അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















