ആലപ്പുഴ: ‘സഖാവ് പി. കൃഷ്ണപിള്ള’ അനുസ്മരണത്തിന് സിപിഎം നേതാവ് ജി. സുധാകരനെ സിപിഎം ക്ഷണിച്ചില്ല. പ്രതിഷേധിച്ച്, ഒറ്റയ്‌ക്കെത്തി സുധാകരൻ അഭിവാദ്യം അർപ്പിച്ചു. പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനായിരുന്നു പതിവായി ആഗസ്ത് 19ന് പി. കൃഷ്ണപിള്ള ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിപ്പോന്നത്. പാർട്ടി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണ പരിപാടിയിൽ വിഎസ്സിന് വയ്യാതെവന്നശേഷം ജില്ലയിലെ മുതിർന്ന നേതാവും ഇപ്പോൾ മുൻമന്ത്രിയുമായ ജി. സുധാകരനായിരുന്നു. കഴിഞ്ഞ വർഷവും സുധാകരനാണ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ദിനാചരണം നയിച്ചത്. എന്നാൽ, ഈ വർഷം സുധാകരനെ ക്ഷണിച്ചില്ല.
സുധാകരൻ ഇന്നലെ ഒറ്റയ്‌ക്ക് വന്നു. ഓട്ടോറിക്ഷയിലാണ് വന്നത്. വിഎസ്സിന് വയ്യാതായതിനു ശേഷം താനായിരുന്നു ഉദ്ഘാടകനെന്നും മാറ്റം ഉണ്ടായത് ഇത്തവണയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞാണ് സുധാകരൻ വന്നത്.
ആലപ്പുഴയിൽ സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിൽ നിന്ന് കഴിഞ്ഞ കുറേക്കാലമായി സുധാകരന് അവഗണനയാണ്. ഇന്ന് വലിയ ചുടുകാട്ടിൽ നടത്തിയ ഔദ്യോഗിക പരിപാടിയിൽ എളമരം കരീം ആയിരുന്നു ഉദ്ഘാടകൻ. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.












