തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് സഹതടവുകാരുടെ മർദ്ദനം. ആലുവയിൽ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് മർദ്ദനമേറ്റത്. സ്പൂൺ കൊണ്ട് ആലത്തിന്റെ തലയ്‌ക്കും മൂക്കിനും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നീ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞായിരുന്നു ആക്രമണം.
ജയിൽ വരാന്തയിലൂടെ നടന്നു പോകുമ്പോൾ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ തലയ്‌ക്ക് പരുക്കേറ്റ അസഫാക്കിനെ മെഡിക്കൽ കോളെജിൽ ചികിത്സ നൽകിയതിന് ശേഷം ജയിലിലേക്ക് തിരിച്ച് കൊണ്ട് വന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെയും ജയിലിൽ ഇയാൾക്ക് മർദ്ദനം ഏറ്റിരുന്നു.
അസഫാക്ക് ആലത്തെ ജയിലിൽ നിന്നും മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു. 2023 ജൂലൈയിലാണ് ആലുവയിൽ ബിഹാർ സ്വദേശികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
















